ദുബൈയിലെ ആസ്റ്റർ ക്ലിനിക് അൽ ജദ്ദാഫിന്റെ ഉദ്ഘാടന ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ, ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് (യു.എ.ഇ, ഒമാൻ, ബഹ്റൈൻ) സി.ഇ.ഒ ഡോ. ഷെർബാസ് ബിച്ചു, ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ എക്സി. ഡയറക്ടർ ടി.ജെ. വിൽസൺ എന്നിവർ
ദുബൈ: യു.എ.ഇയിലുടനീളം തങ്ങളുടെ ക്ലിനിക്കുകളുടെ എണ്ണം 2030ഓടെ നൂറിലധികം ആയി ഉയർത്താൻ പദ്ധതിയുമായി ആസ്റ്റർ ക്ലിനിക്സ്. പ്രാഥമിക ആരോഗ്യ പരിചരണ സേവനങ്ങൾ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിൽ ഉണ്ടായ 15 ശതമാനം വർധന കണക്കിലെടുത്താണ് ഈ വിപുലീകരണം. നിലവിൽ യു.എ.ഇയിൽ 85 ക്ലിനിക്കുകളാണ് ആസ്റ്ററിനുള്ളത്. ഈ വിപുലീകരണത്തോടെ സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ എണ്ണം 4,100 ആയി ഉയരും.
10 കോടി ദിർഹമിന്റെ നിക്ഷേപത്തോടെയാണ് ആസ്റ്റർ ഈ വികസന പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള ക്ലിനിക്കുകൾ നവീകരിക്കുന്നതിനൊപ്പം പുതിയ സ്പെഷാലിറ്റി സെന്ററുകൾ ആരംഭിക്കുകയും ചെയ്യും. ഇൻ-ക്ലിനിക് രോഗനിർണയം ശക്തമാക്കൽ, ‘മൈആസ്റ്റർ’ ആപ്പ് വഴിയുള്ള ഡിജിറ്റൽ-സ്മാർട്ട് ഹെൽത്ത് സേവനങ്ങൾ, വിപുലീകരിച്ച ഹോംകെയർ, ഐ.വി തെറാപ്പി, പെപ്റ്റൈഡ് ചികിത്സകൾ തുടങ്ങിയ വ്യക്തിഗത പരിചരണ സേവനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.
പ്രാഥമിക പരിചരണം എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആസ്റ്റർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ അലീഷ മൂപ്പനും ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് സി.ഇ.ഒ ഡോ. ഷെർബാസ് ബിച്ചുവും വ്യക്തമാക്കി.
രോഗികളുടെ ആവശ്യാനുസരണം പ്രമേഹം, ഓർത്തോപീഡിക്സ്, കുട്ടികളുടെ ആരോഗ്യം, സ്ത്രീകളുടെ ആരോഗ്യം (‘കെയർ ഫോർ ഹെർ’), മുതിർന്നവരുടെ പരിചരണം (‘ഏജ് വെൽ’) തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകുന്ന ‘ക്ലിനിക്കുകൾക്കുള്ളിലെ ക്ലിനിക്ക്’ മാതൃക ശക്തിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.വർധിച്ചുവരുന്ന ജനസംഖ്യക്ക് അനുയോജ്യമായ രീതിയിൽ റെസിഡൻഷ്യൽ മേഖലകളിൽ 10-15 മിനിറ്റിൽ ലഭ്യമാകുന്ന കാർഷിക-ആരോഗ്യ സംരക്ഷണ മാതൃകയാണ് ആസ്റ്റർ മുന്നോട്ടുവെക്കുന്നത്. ജനങ്ങൾക്ക് എളുപ്പത്തിൽ പ്രാപ്യമാകുന്ന രീതിയിൽ കമ്യൂണിറ്റികളെ കേന്ദ്രീകരിച്ചുള്ള ഘടനാപരമായ വികസനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡെപ്യൂട്ടി സി.ഇ.ഒ മനീഷ് ജെയിൻ പറഞ്ഞു. വികേന്ദ്രീകൃതവും ഡിജിറ്റൽ പിന്തുണയുള്ളതുമായ ഈ സംയോജിത പരിചരണ രീതിയിലൂടെ യു.എ.ഇയിലെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലയായി തുടരാൻ ആസ്റ്ററിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.