റാസല്‍ഖൈമ: റാസൽഖൈമയിൽ വാഹനാപകടം പതിവാകുന്നു. വെള്ളിയാഴ്ച്ചയുണ്ടായ അപകടത്തില്‍ അറബ് വംശജന്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ് ഇതിൽ അവസാനത്തേത്. അല്‍ റംസ് പ്രദേശത്താണ് ദുരന്തത്തിനിടയാക്കിയ അപകടം. 23- നും 30 നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന സ്ഥലത്ത് തന്നെ ഒരാൾ മരിച്ചു. ഗുരുതര പരിക്കുകളോടെ മൂന്ന് പേരെ റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അല്‍ റംസ് പൊലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഇബ്രാഹിം മുഹമ്മദ് മത്താര്‍ അറിയിച്ചു. വെള്ളിയാഴ്ച്ച ഉച്ചക്ക് 2.30നാണ് ഓപ്പറേഷന്‍ റൂമില്‍ അപകട വിവരം ലഭിച്ചത്. കൃത്യമായ ട്രാക്കില്‍ പോയിരുന്ന വാഹനം നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ച് പലതവണ മറിയുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് നിര്‍മാണ പ്രവൃത്തികള്‍ മൂലം ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംഭവം അറിഞ്ഞയുടന്‍ രക്ഷാ സേനയെത്തി നടപടികള്‍ സ്വീകരിച്ചതായും ഇബ്രാഹിം മുഹമ്മദ് പറഞ്ഞു. അപകടത്തില്‍പ്പെട്ട വാഹനം പൂര്‍ണമായി തകര്‍ന്നു. വ്യാഴാഴ്ച്ച റാക് അല്‍ദൈത്തിലുണ്ടായ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചിരുന്നു.
ഒന്നര മാസത്തിനുള്ളില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ മരണമാണ് റാസല്‍ഖൈമയില്‍ ഉണ്ടായിരിക്കുന്നത്. വ്യത്യസ്ത അപകടങ്ങളില്‍ ഈ വര്‍ഷം 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എല്ലാ അപകടങ്ങള്‍ക്ക് പിന്നിലും വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ജാഗ്രത കുറവാണെന്നാണ് അധികൃതരുടെ കണ്ടത്തെല്‍. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും തയാറകണമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.