അബൂദബി: അബൂദബിയിൽ റോഡുകളിൽ ടോൾ ഈടാക്കുന്ന സമയം വർധിപ്പിച്ചു. സെപ്റ്റംബർ ഒന്നുമുതൽ വൈകുന്നേരങ്ങളിൽ നാല് മണിക്കൂർ ചുങ്കം ഈടാക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. നേരത്തേ രണ്ടുമണിക്കൂർ മാത്രമാണ് വൈകീട്ട് ടോൾ നൽകേണ്ടിയിരുന്നത്. സ്വകാര്യ വാഹനങ്ങളിൽനിന്ന് ചുങ്കം ഈടാക്കുന്നതിന് നിശ്ചയിച്ചിരുന്ന പരിധിയും ഒഴിവാക്കി.
അബൂദബിയിലെ ദർബ് റോഡ് ടോൾ സംവിധാനത്തിൽ നിലവിൽ വൈകീട്ട് അഞ്ച് മുതൽ രാത്രി ഏഴ് വരെയാണ് ചുങ്കം ഈടാക്കുന്നത്. എന്നാൽ, സെപ്റ്റംബർ ഒന്ന് മുതൽ വൈകീട്ട് മൂന്ന് മുതൽ രാത്രി ഏഴ് വരെ ടോൾ ഈടാക്കും. രാവിലെ ഏഴ് മുതൽ ഒമ്പത് വരെ എന്ന നിലവിലെ ടോൾ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, സ്വകാര്യ വാഹനങ്ങൾക്ക് നിലവിലുള്ള ടോൾപരിധി എന്ന ആനുകൂല്യം സെപ്റ്റംബർ മൂതൽ ഇല്ലാതാവും. ഒരു സ്വകാര്യ വാഹനത്തിന് ദിവസം പരമാവധി 16 ദിർഹം, അല്ലെങ്കിൽ ആദ്യ വാഹനത്തിന് മാസത്തിൽ 200 ദിർഹം, രണ്ടാമത്തെ വാഹനത്തിന് 150 ദിർഹം, മൂന്നാമത്തെ വാഹനത്തിന് 100 ദിർഹം എന്ന പരിധിയാണ് ഒഴിവാക്കിയത്. ഇതോടെ, ടോൾ ബാധകമായ സമയത്ത് കടന്നുപോകുന്ന ഓരോവട്ടവും നാല് ദിർഹം വീതം വാഹനത്തിൽനിന്ന് റോഡ് ചുങ്കം ഈടാക്കും. എന്നാൽ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, സർവിസിൽനിന്ന് വിരമിച്ചവർ, കുറഞ്ഞവരുമാനക്കാർ എന്നിവർക്കുള്ള ഇളവുകൾ തുടരും. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും റോഡ് ചുങ്കമുണ്ടാവില്ല. തിരക്കേറിയ സമയങ്ങളിൽ പ്രധാന റോഡുകളിൽ ട്രാഫിക് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് അധികൃതർ അറിയിച്ചു. 2021ൽ ആണ് അബൂദബിയിലെ എട്ട് ടോൾ ഗേറ്റുകൾ നിയന്ത്രിക്കുന്നതിന് ദർബ് സംവിധാനം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.