അബൂദബി/ദുബൈ: അബൂദബിയിലെയും ദുബൈയിലെയും പാര്‍ക്കിങ് സേവനങ്ങളും ഫീസ് അടക്കാനുള്ള ഡിജിറ്റല്‍ സംവിധാനങ്ങളും സംയോജിപ്പിക്കാന്‍ ധാരണ. അബൂദബിയിലെ പാര്‍ക്കിങ് സേവനങ്ങള്‍ നിയന്ത്രിക്കുന്ന ‘ക്യു മൊബിലിറ്റി’യും ദുബൈയിലെ പൊതു പാര്‍ക്കിങ് ഏജന്‍സിയായ ‘പാര്‍ക്കിനും’ ഇതുസംബന്ധിച്ച തന്ത്രപ്രധാനമായ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പുതിയ കരാറോടെ ഇരു എമിറേറ്റുകളിലുമുള്ള വാഹന ഉടമകള്‍ക്ക് ഒരു ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ തന്നെ പാര്‍ക്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനും നിരക്കുകള്‍ അടക്കാനും സാധിക്കും.
നിലവില്‍ അബൂദബിയിലെ മവാഖിഫ്, ദര്‍ബ് സംവിധാനങ്ങള്‍ 'ക്യു മൊബിലിറ്റി'യുടെ കീഴിലും ദുബൈയിലെ രണ്ടു ലക്ഷത്തിലധികം വരുന്ന പൊതു പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ‘പാര്‍ക്കിനി’ന്‍റെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്. സംയോജിത സംവിധാനത്തിന്‍റെ ആദ്യഘട്ടമായി നിര്‍മിത ബുദ്ധി, ഡാറ്റാ അനലിറ്റിക്‌സ് എന്നിവ അധിഷ്ഠിതമായ പൈലറ്റ് പദ്ധതികള്‍ നടപ്പിലാക്കും.
പാര്‍ക്കിങ് സ്ഥലങ്ങളുടെ ലഭ്യത, ഡിമാന്‍ഡ് മുന്‍കൂട്ടി അറിയല്‍, നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തല്‍ എന്നിവ ഇതിലൂടെ ഏകോപിപ്പിക്കും. യു.എ.ഇയിലെ നിലവിലുള്ള ഡാറ്റാ സംരക്ഷണ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും ഇരു കമ്പനികളും സാങ്കേതിക വിവരങ്ങളും ഡാറ്റകളും പരസ്പരം പങ്കുവെക്കുക.
ഡിജിറ്റല്‍ സംയോജനത്തിനായുള്ള സംയുക്ത റോഡ്മാപ്പ് തയാറായി വരുന്നതിനാല്‍ നിലവിലുള്ള രീതിയില്‍ മാറ്റമില്ലാതെ വാഹന ഉടമകള്‍ക്ക് പാര്‍ക്കിങ് സേവനങ്ങള്‍ തുടരാം. ഏകീകൃത ആപ്പ് സംവിധാനത്തിന്‍റെ ഉദ്ഘാടന തീയതി ഇരു കമ്പനികളും ഉടന്‍ പ്രഖ്യാപിക്കും. അബൂദബിക്കും ദുബൈക്കും ഇടയില്‍ കൂടുതല്‍ സുഗമവും സ്മാര്‍ട്ടുമായ ഗതാഗത അധിഷ്ഠിത സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് ക്യു മൊബിലിറ്റി സി.ഇ.ഒ. മുഹമ്മദ് ഹുസൈന്‍ കര്‍മസ്താജിയും രാജ്യത്തെ പാര്‍ക്കിങ് മേഖലയെ കൂടുതല്‍ നവീനവും സുസ്ഥിരവുമാക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് പാര്‍ക്കിന്‍ സി.ഇ.ഒ എന്‍ജിനീയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അലിയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.