ഷാർജ: പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒറ്റത്തവണ സഞ്ചികൾക്ക് 25 ഫിൽസ് താരിഫ് ഈടാക്കുന്നത് ഷാർജയിലും പ്രാബല്യത്തിൽ. പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി പദ്ധതി ജൂലൈ മുതൽ ദുബൈയിലും നടപ്പിലാക്കിയിരുന്നു. 2024 മുതൽ പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനം ഏർപ്പെടുത്തുന്നതിന്റെ തുടക്കമെന്ന നിലയിൽ താരിഫ് ഈടാക്കുന്നതിന് ആഗസ്റ്റിൽ ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ഉത്തരവിറക്കിയിരുന്നു.
പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാനും ഉപയോഗം ഗണ്യമായി കുറച്ചുകൊണ്ടുവരാനുമാണ് താരിഫ് ഈടാക്കിയതിലൂടെ ലക്ഷ്യം വെക്കുന്നത്. ഒന്നിലധികം തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളും മുനിസിപ്പൽ അഫയേഴ്സ് വിഭാഗം നിഷ്കർഷിക്കുന്ന ഗുണനിലവാരം ഉറപ്പാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജൂൺ മാസം മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ അബൂദബി പൂർണമായും നിരോധിച്ചിരുന്നു. ദുബൈയിൽ ജൂലൈ മുതൽ ഇത്തരം സഞ്ചികൾക്ക് 25 ഫിൽസ് വീതം തുക ഈടാക്കിയും തുടങ്ങി. രണ്ടുവർഷത്തിനകം പുനരുപയോഗ സാധ്യതയില്ലാത്ത സഞ്ചികളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കാനാണ് ദുബൈ ലക്ഷ്യമിടുന്നത്. 57 മൈക്രോമീറ്റർ കട്ടിയുള്ള പ്ലാസ്റ്റിക്കിൽ നിർമിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകൾക്കും താരിഫ് ബാധകമാണ്. എല്ലാ കച്ചവട സ്ഥാപനങ്ങളും പണം ഈടാക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സൗജന്യമായി കവറുകൾ നൽകാൻ സ്റ്റോറുകൾക്ക് ബാധ്യതയില്ല. ഫാർമസികൾ, ടെക്സ്റ്റൈൽസുകൾ തുടങ്ങി ഓൺലൈനിൽ സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങൾക്കുവരെ ഇത് ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.