ഹാഷിം ഗ്രൂപ്പിന്റെ ഏഴാമത് ഹൈപ്പർമാർക്കറ്റ് ഷാർജ യർമൂഖിൽ ശൈഖ് റാശിദ് സഖർ അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു. ഹാഷിം ഗ്രൂപ്പ് ചെയർമാൻ മായൻകുട്ടി, മാനേജ്‌മെന്റ് ടീം അംഗങ്ങൾ, വിശിഷ്ടാതിഥികൾ എന്നിവർ സമീപം
ഷാർജ: യു.എ.ഇയിലെ പ്രമുഖ റീട്ടെയിൽ ബ്രാൻഡായ ഹാഷിം ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് ഷാർജ യർമൂഖിൽ പ്രവർത്തനമാരംഭിച്ചു. ഹാഷിം ഗ്രൂപ്പിന്റെ ഏഴാമത്തെ ഹൈപ്പർമാർക്കറ്റാണിത്. ദുബൈ ഉൾപ്പെടെ മറ്റ് എമിറേറ്റുകളിലേക്ക് ഹാഷിം ഹൈപ്പർമാർക്കറ്റ് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സംരംഭകർ പറഞ്ഞു.
ഷാർജ രാജകുടുംബാഗം ശൈഖ് റാശിദ് സഖർ അൽ ഖാസിമിയാണ് ഹാഷിം ഹൈപ്പർമാർക്കറ്റ് യർമൂഖ് ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 1979 മുതൽ മസാലകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും പേരുകേട്ട ഹാഷിം ഗ്രൂപ്പ്, അജ്മാനിലെ ഒരൊറ്റ ഫ്ലോർ മില്ലിൽ നിന്നാണ് ഹൈപ്പർമാർക്കറ്റുകളുടെ വളരുന്ന ശൃംഖലയുമായി വ്യാപാരരംഗത്ത് ചുവടുറപ്പിക്കുന്നത്. സ്വന്തം മില്ലുകളിൽ തയാറാക്കുന്ന 300ലധികം ഉൽപന്നങ്ങളിലൂടെ യു.എ.ഇ സ്വദേശികൾക്കും പ്രവാസികൾക്കുമിടയിൽ ഗുണനിലവാരവും പുതുമയുംകൊണ്ട് നേടിയ വിശ്വാസ്യതയാണ് തങ്ങളുടെ വിജയമെന്ന് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ മായൻകുട്ടി പറഞ്ഞു.
2019 മുതലാണ് ഹാഷിം ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് രംഗത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ അജ്മാൻ, ഷാർജ എമിറേറ്റികളിലുള്ള ഹൈപ്പർമാർക്കറ്റുകൾ താമസിയാതെ മറ്റു എമിറേറ്റുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് എം.ഡി. സി. അബ്ദുൽ റൗഫ് പറഞ്ഞു. ഒപ്പം, നട്ട്സ് ആൻഡ് സ്പൈസസ് എന്ന സുഗ്ധനവ്യഞ്ജന ഷോപ്പുകളും വിപുലീകരണത്തിന് ഒരുങ്ങുകയാണ്.
തത്സമയം പൊടിച്ചെടുക്കുന്ന മസാലകൾക്കും, പയറ് പരിപ്പ് വർഗങ്ങൾക്കുമായുള്ള വലിയ സെക്ഷൻ ഹാഷിം ഹൈപ്പർമാർക്കറ്റിന്റെ പ്രത്യേകതയാണ്. വറുത്ത നട്സുകളുടെയും കാപ്പിപ്പൊടികളുടെയും വിപുലമായ ശേഖരം, ഫ്രഷ് പഴങ്ങളും പച്ചക്കറികളും, ലൈവ് സീഫുഡ് മാർക്കറ്റ്, മാംസവിഭാഗം, റെഡി ടു ഈറ്റ് ഹോട്ട് ഫുഡ് സെക്ഷൻ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ലൈവ് ബേക്കറി എന്നിവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാണ്.
അജ്മാനിലും ഷാർജയിലുമുള്ള സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഹാഷിം ഫ്ലോർ മിൽ, ഹാഷിം ജനറൽ ട്രേഡിംഗ്, ഹാഷിം സ്പൈസസ് ആൻഡ് നട്സ് തുടങ്ങിയ സ്ഥാപനങ്ങൾ അടങ്ങുന്നതാണ് ഹാഷിം ഗ്രൂപ്പിന്റെ ശൃംഖല. ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ സി. അബ്ദുറസാഖ്, ഡയറക്ടർ ഹംസ സി. എന്നിവർക്ക് പുറമേ, മലബാർ ഗോൾഡ് ഡയറക്ടർ എ.കെ. ഫൈസൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, മുഹമ്മദ് ഷരീഫ്, ഷമീം, ചാക്കോ ഊളക്കാടൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.