വിസ തട്ടിപ്പിന് ഇരയായ 13 പേര്‍ തിരിച്ചുപോയി

ഷാര്‍ജ: തൊഴില്‍ വിസയെന്ന പേരില്‍ ടൂറിസ്റ്റ് വിസ നല്‍കി കബളിപ്പിക്കപ്പെട്ട് ഷാര്‍ജയില്‍ പെരുവഴിയിലായ 15 യുവാക്കളില്‍  13 പേര്‍ നാട്ടിലേക്ക് മടങ്ങി. ഷാര്‍ജയിലെ പ്രമുഖ ഹൈപര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് എത്തി കൂടുങ്ങിയ ഇവരുടെ ബന്ധുക്കളും നാട്ടുകാരും തട്ടിപ്പ് നടത്തിയ പെരിന്തല്‍മണ്ണയിലെ ട്രാവല്‍ ഏജന്‍സി ഓഫീസില്‍ ബഹളമുണ്ടാക്കിയതിനെതുടര്‍ന്നാണ് തിരിച്ചുപോകാനുള്ള ടിക്കറ്റ് ലഭിച്ചത്. 14 മലയാളികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് തട്ടിപ്പിന് ഇരയായത്. 12 മലയാളികള്‍ ഞായറാഴ്ച ഇന്‍ഡിഗോ വിമാനത്തിലാണ് നെടുമ്പാശ്ശേരിയിലത്തെിയത്. യു.പി.സ്വദേശി കൈലാശ് സൈനി ഞായറാഴ്ച രാത്രിയും മടങ്ങി. രണ്ടു പേര്‍ തൊഴില്‍ തേടി ഇവിടെ തുടരുകയാണ്.
പെരിന്തല്‍മണ്ണയിലെ ട്രാവല്‍സ് മുഖേന നാട്ടില്‍ നിന്ന് യാത്ര തിരിച്ച യുവാക്കള്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് ദുബൈയിലത്തെിയത്. വയനാട് സ്വദേശികളായ സുഹൈല്‍, അലി, ഉനൈസ്, ജിഗ്നേഷ്, അജി ജെറാള്‍ഡ്, തിരുവില്വാമല സ്വദേശി അബ്ദുസ്സലാം, ഒറ്റപ്പാലത്തുകാരന്‍ നൗഫല്‍ മോന്‍, വണ്ടൂര്‍ സ്വദേശി ശിവിന്‍, ഒതുക്കുങ്ങല്‍ സ്വദേശി ജാഫറലി, നിലമ്പൂര്‍ സ്വദേശികളായ സജിന്‍, പ്രജീഷ്, അരീക്കോട്ടെ നിഖില്‍, എരഞ്ഞിമങ്ങാട് ഷാജഹാന്‍, തിരൂരങ്ങാടി സ്വദേശി ജംഷാദ്, യു.പി.സ്വദേശി കൈലാശ് സൈനി  എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 
ആറു ദിവസത്തെ ദുരിത ജീവിതത്തിന് ശേഷം പറഞ്ഞ ജോലി ലഭിക്കാതെ ഇതില്‍ അബ്ദുസ്സലാം ,ജംഷാദ് എന്നിവരൊഴിച്ചുള്ളവരാണ് നാട്ടിലേക്ക് മടങ്ങിയത്.  ഹൈപര്‍മാര്‍ക്കറ്റിന്‍െറ കാറ്ററിങ് വിഭാഗത്തില്‍ സഹായികളുടെ തസ്തികയില്‍ ജോലി നല്‍കുമെന്നായിരുന്നു ഏജന്‍റുമാരുടെ വാഗ്ദാനം. 1.25 ലക്ഷം മുതല്‍ 1,60,000 രൂപ വരെ ഇവര്‍ വിസക്കായി മുടക്കി. ആദ്യം ചെന്നൈയിലേക്കും അവിടെ നിന്ന് ദുബൈയിലേക്കും കയറ്റി അയക്കുകയായിരുന്നു. ദുബൈയിലത്തെിയാല്‍ ഏജന്‍റുമാരത്തെി ഷാര്‍ജ റോളയിലെ ഹോട്ടലിലത്തെിക്കുമെന്നും അവിടെ താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇവരോട് പറഞ്ഞിരുന്നത്. ദുബൈ വിമാനത്താവളത്തില്‍ കൂട്ടിക്കൊണ്ടുപോകാന്‍ ആരും എത്തിയിരുന്നില്ല. ഏജന്‍റ് നല്‍കിയ ഫോണില്‍ വിളിച്ചപ്പോള്‍ ഓഫായിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷം കൈവശമുള്ള പണം ചെലവഴിച്ച് ഇവര്‍ ഷാര്‍ജയിലത്തെി. ഏജന്‍റ് പറഞ്ഞ ഹോട്ടലിലത്തെിയപ്പോള്‍ പണമടക്കാത്തതിനാല്‍ മുറി നല്‍കാനാവില്ളെന്ന് അധികൃതര്‍ പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഹോട്ടലിനടുത്ത് റോഡില്‍ ഇവര്‍ ഭക്ഷണം പോലുമില്ലാതെ കഴിയുകയായിരുന്നു.  ട്രാവല്‍ ഏജന്‍റിനെ പൂര്‍ണമായും വിശ്വസിച്ച ഇവര്‍ കൈവശമുള്ളത് ടൂറിസ്റ്റ് വിസയാണെന്ന് തിരിച്ചറിഞ്ഞത് ഇവിടെയത്തെിയശേഷമാണ്. നിര്‍ധന കുടുംബാംഗങ്ങളായ യുവാക്കള്‍ കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചുമാണ് വിസക്കുള്ള തുക കണ്ടത്തെിയത്. 
മലയാളി യുവാക്കള്‍ റോഡരികില്‍ ആശ്രയമില്ലാതെ നില്‍ക്കുന്നതായി സമീപത്തെ വ്യാപാരികളാണ് പ്രവാസി ഇന്ത്യ പ്രവര്‍ത്തകരെ അറിയിച്ചത്. 
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഒരു കാറ്ററിങ്ങ് കമ്പനി ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ നാട്ടില്‍ നിന്ന് പറഞ്ഞ ശമ്പളമില്ലാത്തതിനാലും വിസക്ക് വേറെ പണം നല്‍കണമെന്ന് പറഞ്ഞതിനാലും തട്ടിപ്പ് നടത്തിയവരുടെ പ്രതിനിധികള്‍ മുഖേനയുള്ള വാഗ്ദാനം യുവാക്കള്‍ നിരസിക്കുകയായിരുന്നു. 1700 ദിര്‍ഹമാണ് ഇവര്‍ക്ക് നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. കാറ്ററിങ് കമ്പനി നല്‍കാമെന്ന് പറഞ്ഞത് 110 0 ദിര്‍ഹവും. മാത്രമല്ല 1500 ദിര്‍ഹം വിസക്ക് ഈടാക്കുകയും ചെയ്യും. വിസക്ക് ശരാശരി ഒന്നരലക്ഷം രൂപ ഇവര്‍ ട്രാവല്‍സില്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് ബന്ധുക്കളും വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും  പെരിന്തല്‍മണ്ണയിലെ ട്രാവല്‍സ് ഓഫിസിലത്തെി മടക്കയാത്രക്കുള്ള ടിക്കറ്റ് എടുപ്പിച്ചത്. ഇവരില്‍ നിന്ന് വാങ്ങിയ തുക ഈ മാസം 20നകം തിരിച്ചുകൊടുക്കാമെന്ന് ട്രാവല്‍സുകാര്‍ ഉറപ്പുനല്‍കിയതായും പ്രവാസി ഇന്ത്യ പ്രവര്‍ത്തകര്‍ അറിയിച്ചു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.