എണ്ണവിലക്കുറവും സ്വദേശിവത്കരണവും; ഇന്ത്യയിലേക്ക് പണമയക്കല്‍ അഞ്ച് ശതമാനം കുറയും

അബൂദബി: ജി.സി.സി രാജ്യങ്ങളിലെ സ്വകാര്യവത്കരണവും എണ്ണവിലയിലെ കുറവും കാരണം ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമയക്കലില്‍ 2015നെ അപേക്ഷിച്ച് ഈ വര്‍ഷം അഞ്ച് ശതമാനം ഇടിവുണ്ടാകുമെന്ന് ലോകബാങ്ക്. എന്നിരുന്നാലും പ്രവാസിപ്പണം ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ അയക്കപ്പെടുക ഇന്ത്യയിലേക്കായിരിക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
2015ലും ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത്. മൊത്തം 438,850 കോടി രൂപ ഈ വര്‍ഷം ഇന്ത്യയിലേക്ക് അയക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. 2015ല്‍ 462,300 കോടി രൂപ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നു.
ഇന്ത്യക്ക് പുറമെ മറ്റു രാജ്യങ്ങളിലേക്കുള്ള പണമയക്കലിലും ഇടിവുണ്ടാകും. ബംഗ്ളാദേശിലേക്ക് 3.5 ശതമാനം, പാകിസ്താനിലേക്ക് 5.1 ശതമാനം, ശ്രീലങ്കയിലേക്ക് 1.6 ശതമാനം എന്നിങ്ങനെയാണ് കുറവുണ്ടാകുക. കൂടുതല്‍ പണം ലഭിക്കുന്നതില്‍ ചൈനയായിരിക്കും ഇന്ത്യക്ക് തൊട്ടുപിറകില്‍. 
436,840 കോടി രൂപയായിരിക്കും ചൈനക്ക് ലഭിക്കുക. അഞ്ചാം സ്ഥാനത്തുള്ള പാകിസ്താന് 136,010 കോടി രൂപ ലഭിക്കും. തെക്കനേഷ്യയിലേക്കുള്ള പ്രവാസികളുടെ പണത്തിന്‍െറ ഒഴുക്കില്‍ 2.3 ശതമാനത്തിന്‍െറ കുറവാണുണ്ടാവുക. 2015ല്‍ ഇത് 1.6 ശതമാനം കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 
ആഗോളാടിസ്ഥാനത്തില്‍ എണ്ണവിലയിലുണ്ടായ കുറവാണ് ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള പണമൊഴുക്കില്‍ കുറവ് വരുത്തുന്നത്. സൗദി അറേബ്യയിലേതടക്കം ജി.സി.സി രാജ്യങ്ങളില്‍ തൊഴില്‍ രംഗത്തുണ്ടായ വര്‍ധിച്ച സ്വദേശിവത്കരണവും ഈ പ്രവണതക്ക് ആക്കം കൂട്ടി.  അതേസമയം, ഇടത്തരം ദേശീയവരുമാനമുള്ള രാജ്യങ്ങളില്‍നിന്നുള്ള പണമയക്കല്‍ കൂടിയിരിക്കുകയാണ്. 2015നെ അപേക്ഷിച്ച് 0.8 ശതമാനമാണ് ഈ വര്‍ഷം അധികരിച്ചത്. അമേരിക്കയിലെ സമ്പദ് വ്യവസ്ഥ ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും കരീബിയന്‍ രാജ്യങ്ങളിലേക്കും പണമൊഴുക്ക് വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.