അബൂദബി ഗ്രാന്‍റ്പ്രീ: റോസ്ബര്‍ഗിന് കിരീടം

അബൂദബി: ഫോര്‍മുല വണ്‍ അബൂദബി ഗ്രാന്‍റ്പ്രീയില്‍ മെഴ്സിഡസിന്‍െറ നികോ റോസ് ബര്‍ഗ് ജേതാവ്. കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ മത്സരത്തില്‍ തുടര്‍ച്ചയായ ആറാം തവണയും പോള്‍ പൊസിഷന്‍ സ്വന്തമാക്കിയ റോസ്ബര്‍ഗ് ഉജ്ജ്വല ഫോം തുടര്‍ന്നാണ് അബൂദബി ഗ്രാന്‍റ്പ്രീ സ്വന്തമാക്കിയത്. ഈ സീസണിലെ അവസാന മൂന്ന് ഗ്രാന്‍റ്പ്രീകളിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയ റോസ്ബര്‍ഗ് പോയന്‍റ് പട്ടികയില്‍ രണ്ടാമതായാണ് സീസണ്‍ പൂര്‍ത്തിയാക്കിയത്. 384 പോയന്‍റ് നേടിയ മെഴ്സിഡസിന്‍െറ ലൂയിസ് ഹാമില്‍ട്ടണാണ് സീസണില്‍ ജേതാവായത്. 
അബൂദബിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഹാമില്‍ട്ടണ്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കിമി റൈക്കോണന്‍ മൂന്നും സെബാസ്റ്റ്യന്‍ വെറ്റല്‍ നാലും പെരസ് അഞ്ചും റിക്കിയാര്‍ഡോ ആറും സ്ഥാനം സ്വന്തമാക്കി. 
ഞായറാഴ്ച വൈകുന്നേരം യാസ് മറീന സര്‍ക്യൂട്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ വേഗതയുടെ കണ്ണഞ്ചിപ്പിക്കുന്ന പോരാട്ടമാണ് ഫോര്‍മുല വണ്‍ ഡ്രൈവര്‍മാര്‍ കാഴ്ചവെച്ചത്. തുടക്കത്തില്‍ സാവധാനത്തിലായിരുന്ന റോസ് ബര്‍ഗ് ആദ്യ പത്ത് ലാപ്പുകള്‍ പിന്നിട്ടപ്പോഴാണ് വേഗത കൈവരിച്ചത്. ആദ്യ ലാപ്പുകളില്‍ ടയറുകള്‍ മാറ്റിയതിനെ തുടര്‍ന്ന് പിന്തള്ളപ്പെടുകയായിരുന്നു. എന്നാല്‍, 11 മുതല്‍ 31 വരെ ലാപ്പുകളില്‍ തുടര്‍ച്ചയായ മുന്നേറ്റം കൈവരിച്ച നികോ സഹ ഡ്രൈവര്‍ ഹാമില്‍ട്ടണും ഫെറാരിയുടെ റൈക്കോണനും മേല്‍ വ്യക്തമായ ലീഡ് നേടി. ഈ ലീഡ് അവസാനം വരെ നിലനിര്‍ത്തിയാണ് ഹാമില്‍ട്ടണെ നേരിയ വ്യത്യാസത്തിന് മറികടന്ന് അബൂദബി ഗ്രാന്‍റ്പ്രീ റോസ്ബര്‍ഗ് സ്വന്തമാക്കിയത്. മത്സരത്തിനിടെ ഫെര്‍ണാണ്ടോ അലോണ്‍സോ, ജെന്‍സണ്‍ ബട്ടണ്‍ എന്നിവരുടെ കാറുകള്‍  കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തുകയും ചെയ്തു. ബൊട്ടാസിന്‍െറയും ബട്ടണിന്‍െറയും കാറുകള്‍ പിറ്റ്ലൈനില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. ട്രാക്കില്‍ വെച്ച് അലോണ്‍സോയുടെ കാര്‍ മൈന്‍ഡാഡോയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അവസാന മൂന്ന് ഗ്രാന്‍റ്പ്രീകളിലും ജയം സ്വന്തമാക്കിയതോടെ 2016 ഫോര്‍മുല വണ്‍ ഗ്രാന്‍റ്പ്രീ പോരാട്ടങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ഒരുങ്ങാന്‍റോസ്ബര്‍ഗിന് സാധിക്കും.  മൂന്ന് ഗ്രാന്‍റ്പ്രീകള്‍ ബാക്കി നില്‍ക്കെ തന്നെ കിരീടം ഉറപ്പിച്ച ഹാമില്‍ട്ടണ്‍  അവസാന മൂന്ന് മത്സരങ്ങളിലും സ്വന്തം ടീമിലെ ഡ്രൈവറായ റോസ്ബര്‍ഗിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.