മയക്കുമരുന്ന്- മനുഷ്യക്കടത്ത്:  ഇറാനിയന്‍ ബോട്ട് പിടിയില്‍ 

അബൂദബി: യു.എ.ഇയിലേക്ക് മയക്കുമരുന്നും മനുഷ്യരെയും കടത്താന്‍ ശ്രമിച്ച ഇറാനിയന്‍ ബോട്ട് അധികൃതര്‍ പിടികൂടി. ബോട്ടില്‍ നിന്ന് ക്യാപ്റ്റനടക്കം 10 പേരെ പിടികൂടുകയും വന്‍തോതില്‍ മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. 11.5 കിലോ ഹഷീഷും 1,42,725 മയക്കുമരുന്ന് ഗുളികകളുമാണ് കണ്ടെടുത്തത്. ഷാര്‍ജയിലെ ഖാലിദ് തുറമുഖത്ത് വെച്ചാണ് ബോട്ട് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആന്‍റി നാര്‍ക്കോട്ടിക്സ് ഫെഡറല്‍ ഡയറക്ടറേറ്റ്, ഷാര്‍ജ പൊലീസിലെ ആന്‍റി നാര്‍ക്കോട്ടിക്സ്് ഡിപ്പാര്‍ട്ട്മെന്‍റ് എന്നിവ മറ്റ് അധികൃതരുമായി സഹകരിച്ചാണ് മയക്കുമരുന്ന്- മനുഷ്യക്കടത്ത് തടഞ്ഞത്. ഇറാനിയന്‍ പൗരന്‍മാരായ രണ്ട് പേരെ ബോട്ടിലൂടെ അനധികൃതമായി രാജ്യത്തത്തെിക്കാനും ശ്രമിച്ചിരുന്നു. ഇവര്‍ ബോട്ടിലെ വീപ്പകള്‍ക്കുള്ളില്‍ ഒളിച്ചിരുന്നാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. ഓക്സിജന്‍ കിട്ടാത്തതും കടുത്ത ചൂടും മൂലം ഇരുവരും അവശരായിരുന്നു.  ഇറാനിയന്‍ പൗരന്‍മാരായ ബോട്ട് ജീവനക്കാരാണ് അറസ്റ്റിലായതെന്ന് ആന്‍റി നാര്‍ക്കോട്ടിക്സ് ഫെഡറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു.  
ബോട്ടിനെ കുറിച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ കര്‍ശന പരിശോധനയിലാണ് രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്നുകളും ഒളിച്ചിരുന്ന രണ്ട് പേരെയും കണ്ടത്തെിയതെന്ന് ഷാര്‍ജ പൊലീസിലെ  ആന്‍റി നാര്‍ക്കോട്ടിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ആക്ടിങ് ഡയറക്ടര്‍ ലെഫ്റ്റനന്‍റ് കേണല്‍ അഹമ്മദ് അബ്ദുല്‍ അസീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇറാനിലെ ഡീലര്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് കടത്തിയതെന്ന് ബോട്ടിന്‍െറ ക്യാപ്റ്റന്‍ സമ്മതിച്ചിട്ടുണ്ട്. യു.എ.ഇയിലെ മയക്കുമരുന്ന് കടത്തുകാര്‍ക്ക് വില്‍ക്കാനായിരുന്നു ശ്രമം. തുടര്‍ന്ന് പൊലീസ് രഹസ്യമായി നടത്തിയ ഓപറേഷനിലൂടെ ആറ് മയക്കുമരുന്ന് കച്ചവടക്കാരെ അറസ്റ്റ് ചെയ്തത്. ബോട്ട് പിടിച്ചെടുക്കുകയും അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും തുടര്‍ നിയമനടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 
 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.