48.20 കോടി ദിര്‍ഹത്തിന്‍െറ മറ്റൊരു റോഡ് നവീകരണ പദ്ധതിക്ക് കൂടി തുടക്കമായി

ദുബൈ:ഉമ്മുല്‍ ഷീഫ് റോഡും ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റും നവീകരിക്കാന്‍ ആര്‍.ടി.എ 48.20 കോടി ദിര്‍ഹത്തിന്‍െറ പദ്ധതി തയാറാക്കി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശപ്രകാരമാണിത്. നിര്‍മാണത്തിന് കരാര്‍ നല്‍കിക്കഴിഞ്ഞു.
ശൈഖ് സായിദ് റോഡില്‍ അല്‍ സഫ ഇന്‍റര്‍ചേഞ്ചില്‍ നിന്ന് അല്‍മനാറ ഇന്‍റര്‍ചേഞ്ച് വരെയാണ് പദ്ധതിയുടെ ദൈര്‍ഘ്യം. 2018 ന്‍െറ ആദ്യ പാദത്തില്‍ പൂര്‍ത്തിയാക്കും. അല്‍ വാസല്‍, ജുമൈറ റോഡുകള്‍ നവീകരിക്കുന്ന വന്‍ പദ്ധതിയുടെ ഭാഗമായാണ് ഉമ്മുല്‍ ഷീഫ് റോഡ്, ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നതെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായിര്‍ പത്രക്കുറിപ്പില്‍ അറിയിച്ചചു.
ദുബൈയിലെ റോഡ് ഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ആര്‍.ടി.എയുടെ മാസ്റ്റര്‍ പ്ളാനിന്‍െറ ഭാഗം കൂടിയാണിത്. ജുമൈറ സ്ട്രീറ്റിനെ അല്‍ഖൈല്‍ റോഡുമായും മറ്റു സമാന്തര റോഡുകളുമായും ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇതിനായി രണ്ടു നിലയില്‍ റോഡുകളും പാലങ്ങളും നിര്‍മിക്കും. ഉമ്മുല്‍ ഷീഫ് സ്ട്രീറ്റില്‍ നിന്ന് ശൈഖ് സായിദ് റോഡ് ദിശയില്‍  ലതീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റ് വരെയും അല്‍ സെമോറുദ് സ്ട്രീറ്റില്‍ നിന്ന് കിഴക്കോട്ട് ശൈഖ് സായിദ് റോഡ് വരെയും ആയിരിക്കും പാലങ്ങള്‍ പണിയുക. ദുബൈ മെട്രോ റെഡ് ലൈനിന് മുകളിലും താഴെയുമായിട്ടായിരിക്കും പാലം പണിയുക. മെട്രോ ഗതാഗതത്തെ നിര്‍മാണം ബാധിക്കില്ല. രണ്ടു പാലങ്ങളെയും റാംപുകള്‍ വഴി ശൈഖ് സായിദ് റോഡുമായി ബന്ധിപ്പിക്കും. 
ഫസ്റ്റ് അല്‍ഖൈല്‍ റോഡിനെ ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന മേല്‍പ്പാലവും ഇതിന്‍െറ ഭാഗമാണ്.
നിലവിലെ ഗതാഗതത്തെ ബാധിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കാനാുള്ള എല്ലാ നടപടിയും സ്വീകരിച്ചതായി മത്താര്‍ അല്‍ തായിര്‍ പറഞ്ഞു. 
സ്ഥിരം റോഡിന്‍െറ അതേ സൗകര്യത്തോടെ താല്‍ക്കാലിക റോഡുകള്‍ പണിതാണ് ഇത് സാധ്യമാക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.