അബൂദബി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍െറ ഭരണാധിപന് പ്രൗഢമായ വരവേല്‍പ്പാണ് യു.എ.ഇ ഞായറാഴ്ച നല്‍കിയത്. അബൂദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രോട്ടോക്കോള്‍ തെറ്റിച്ച് സ്വീകരിക്കാന്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മാത്രമല്ല, അദ്ദേഹത്തിന്‍െറ അഞ്ചു സഹോദരങ്ങളും നേരിട്ടത്തെി. ഇന്ത്യയെയും അവിടുത്തെ ഭരണാധിപനെയും യു.എ.ഇ നേതൃത്വം എത്രമാത്രം വിലമതിക്കുന്നുവെന്നതിന് തെളിവാണ് ഈ അപൂര്‍വ സ്വീകരണമെന്ന് പിന്നീട് വാര്‍ത്താലേഖകരെ കണ്ട ഇന്ത്യന്‍ വിദേശ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. സാധാരണ രാഷ്ട്ര നേത ാക്കളെ വിദേശകാര്യ മന്ത്രി ¥ൈശഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനാണ് സ്വീകരിക്കാറുള്ളത്. ചുവപ്പ് പരവതാനി വിരിച്ചാണ് യു.എ.ഇ മണ്ണിലേക്ക് നരേന്ദ്രമോദിയെ ആനയിച്ചത്. വെള്ള കുര്‍ത്തയും ത്രിവര്‍ണക്കരയുള്ള ഷാളും അണിഞ്ഞ് സുസ്മേരവദനനായി മോദി സ്വീകരിക്കാനത്തെിയവരെ ഹസ്തദാനം ചെയ്തു. തുടര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദും അദ്ദേഹത്തിന്‍െറ സഹോദരന്മാരും മറ്റു രാജകുടുംബാംഗങ്ങളും പ്രത്യേക വേദിയിലേക്ക് മോദിയെ ആനയിച്ചു. ഈ സമയം ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ മുഴങ്ങി. യു.എ.ഇ സൈന്യം 27 ആചാര വെടി മുഴക്കി. തുടര്‍ന്ന് മോദി ഗാള്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. യു.എ.ഇയുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാഷ്ട്രങ്ങളുടെ നേതാക്കളെ സ്വീകരിക്കാനാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് കിരീടാവകാശി എത്തുക. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ മേയില്‍ മൊറോക്കോ രാജാവിനെ സ്വീകരിക്കാനാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എത്തിയത്. തനിക്ക് ലഭിച്ച വരവേല്‍പ്പിന് മോദി ട്വിറ്ററിലൂടെ അറബി ഭാഷയിലാണ് നന്ദി പ്രകടിപ്പിച്ചത്. ഈ സ്വീകരണം തനിക്ക് ഏറെ ശുഭാപ്തി വിശ്വാസം നല്‍കുന്നെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സന്ദര്‍ശനത്തിന് കഴിയുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അബൂദബി എക്സിക്യുട്ടിവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഹസ്സ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അബൂദബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് ചീഫ് ശൈഖ് ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി, തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ്, വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാശ്, ഊര്‍ജ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്റൂയി, പ്രസിഡന്‍ഷ്യല്‍ കാര്യ ഉപമന്ത്രി അഹ്മദ് ജുമ അല്‍ സഅബി, ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് അണ്ടര്‍സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്റൂയി, യു.എ.ഇ സായുധസേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഈസ സൈഫ് അല്‍ മസ്റൂയി എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ സംഘത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടറി ഡോ. എസ് ജയശങ്കര്‍, സെക്രട്ടറി അനില്‍ വാധ്വ, ജോയിന്‍റ് സെക്രട്ടറി വികാസ് സ്വരൂപ്, ജോയിന്‍റ് സെക്രട്ടറി (ഗള്‍ഫ്) തങ്ക്ളുര ഡാര്‍ലോങ്, എസ്്.പി.ജി ഡയറക്ടര്‍ വിവേക് ശ്രീവാസ്തവ, പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ ജോയിന്‍റ് സെക്രട്ടറി ജാവേദ് അശ്റഫ്, പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് സിംഗ്ള, ഓഫിസ് ഡയറക്ടര്‍ ഡോ.ദീപക് മിത്തല്‍, ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.