ദുബൈ: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 1000 കുട്ടികളെ ചികിത്സക്കായി യു.എ.ഇയിലെ ആശുപത്രികളിലെത്തിക്കും. കുട്ടികളെ അവരുടെ കുടുംബത്തിനൊപ്പമാണ് യു.എ. ഇയിലെത്തിക്കുക. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശപ്രകാരമാണ് നടപടി.
യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ അന്താരാഷ്ട്ര റെഡ്ക്രോസ് പ്രസിഡന്റ് മിർജാന പോൾജാരികുമായി ഫോണിൽ ചർച്ച നടത്തിയശേഷമാണ് ചികിത്സാപദ്ധതി പ്രഖ്യാപിച്ചത്.
ഗസ്സ മുനമ്പിൽനിന്ന് യു.എ.ഇയിലെ ആശുപത്രിയിൽ എത്തിക്കുന്ന കുട്ടികൾക്ക് ആരോഗ്യം വീണ്ടെടുത്ത് തിരികെ പോകുന്നതുവരെയുള്ള മുഴുവൻ ചികിത്സ ചെലവുകളും സർക്കാർ വഹിക്കും. യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇസ്രായേൽ ആക്രമണത്തിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് ഫലസ്തീനിലെ കുട്ടികളാണ്.
ഓരോ ദിവസവും നൂറുകണക്കിന് കുട്ടികൾ മരിക്കുകയും ആയിരത്തിലധികം കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.
ഗസ്സ മുനമ്പിൽ രക്ഷാപ്രവർത്തകരുടെ ഇടപെടൽ പ്രതീക്ഷിച്ച് പതിനായിരക്കണക്കിന് കുട്ടികളാണ് പരിക്കേറ്റ് അത്യാസന്നനിലയിൽ കഴിയുന്നത്. ഇവരോടുള്ള മാനുഷിക ഇടപെടലുകൾ എന്ന നിലയിലാണ് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ യു.എ.ഇ ഭരണകൂടം ഇടപെടുന്നത്.
പരിക്കേറ്റവർക്ക് അടിയന്തര ചികിത്സയും സാന്ത്വനവും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫോൺ സംഭാഷണത്തിൽ അന്താരാഷ്ട്ര റെഡ്ക്രോസ് പ്രസിഡന്റ് മിർജാന പോൾജാരികും യു.എ.ഇ വിദേശകാര്യ മന്ത്രിയും വിശദമായി ചർച്ചചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.