ഹുമൈദ് എയർ ബ്രിഡ്ജ്’ പദ്ധതിയുടെ ഭാഗമായി ഈജിപ്തിലെ അൽ ആരിഷിൽ എത്തിയ വിമാനം
ദുബൈ: യുദ്ധത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങളെ സഹായിക്കാനായി യു.എ.ഇയുടെ 100 ടൺ സഹായവസ്തുക്കൾ ഈജിപ്തിലെത്തിച്ചു. ‘ഹുമൈദ് എയർ ബ്രിഡ്ജ്’ പദ്ധതിയുടെ ഭാഗമായാണ് സഹായവസ്തുക്കൾ എത്തിച്ചത്. ഈജിപ്തിലെ അൽ ആരിഷിൽ നിന്ന് സഹായ വസ്തുക്കൾ ഗസ്സയിലേക്ക് റോഡുമാർഗം കൊണ്ടുപോകും. നിലവിലെ പ്രതിസന്ധി സാഹചര്യങ്ങളിൽ ഗസ്സയിലെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറക്കുന്നതിനായാണ് സഹായമെത്തിച്ചത്.
വിമാനത്തിൽ പ്രധാനമായും അവശ്യ ഭക്ഷ്യവസ്തുക്കളാണ് ഉൾപ്പെടുത്തിയത്. അൽ ആരിഷിലെ യു.എ.ഇയുടെ ജിവകാരുണ്യ സംഘം വിമാനത്തിലെ ചരക്കുകൾ ഏറ്റുവാങ്ങി. ഇവ യു.എ.ഇയുടെ ലോജിസ്റ്റിക് കേന്ദ്രത്തിലേക്ക് സംഭരിക്കുകയും, നിശ്ചിത നടപടിക്രമങ്ങൾ അനുസരിച്ച് ഗസ്സയിലേക്ക് എത്തിക്കുകയും ചെയ്യും.
ഗസ്സയിലെ ജനങ്ങൾക്ക് സഹായം എത്തിക്കാനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നതാണ് ‘ഹുമൈദ് എയർ ബ്രിഡ്ജ്’ പദ്ധതി. യു.എ.ഇ ‘ഓപ്പറേഷൻ ഷിവർലെസ് നൈറ്റ് 3’ പദ്ധതി ആരംഭിച്ചതുമുതൽ വായു, കര, കടൽ മാർഗങ്ങളിലൂടെ ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണം, ചികിത്സാ സഹായം, മറ്റു സഹായവസ്തുക്കൾ എന്നിവ തുടർച്ചയായി നൽകിക്കൊണ്ടിരിക്കുന്നുണ്ട്. പ്രതിസന്ധിക്കാലങ്ങളിൽ സഹോദര രാജ്യങ്ങളെ സഹായിക്കുന്ന യു.എ.ഇയുടെ ദീർഘകാല മനുഷ്യാവകാശ നയത്തിന്റെ പ്രതിഫലനമാണ് ഈ പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.