ജിദ്ദ: സംസം കിണർ നവീകരണ ജോലികൾ നടക്കുന്നതിനാൽ തീർഥാടകർക്ക് പ്രയാസമുണ്ടാവാതിരിക്കാനും സുരക്ഷ ഉറപ്പുവരുത്താനും പദ്ധതി നടപ്പിലാക്കുന്ന വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തണമെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ നിർദേശിച്ചു. മസ്ജിദുൽ ഹറാമിലെ സംസം കിണർ നവീകരണ പദ്ധതി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
റമദാൻ വരെ നിർമാണ ജോലികൾ നടക്കുന്നതിനാൽ പദ്ധതി സംബന്ധിച്ച് ഹറമിലെത്തുന്നവരെ ബോധവത്കരിക്കണമെന്നും ഗവർണർ പറഞ്ഞു. ഒക്ടോബർ 27^നാണ് ജോലികൾ ആരംഭിച്ചത്. രണ്ടാഴ്ച പിന്നിട്ടതോടെ 8.2 ശതമാനം വ്രൃത്തി പൂർത്തിയായി. മത്വാഫ് വികസന പദ്ധതിയുടെ ഭാഗമായാണ് സംസം കിണർ നവീകരണം. എൻജിനീയർമാരും സൂപർവൈസർമാരും ജോലിക്കാരുമായി നിരവധി പേരെ നിയോഗിക്കുകയും ആവശ്യമായ സാധന സാമഗ്രികൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. എൻജിനീയർമാരിൽ 60 ലധികം പേർ സ്വദേശികളാണ്. പദ്ധതി പുരോഗതി വിലയിരുത്താനും ആവശ്യമായ നിർദേശങ്ങൾ നൽകാനും പ്രത്യേകസമിതിയുമുണ്ട്. തീർഥാടകർക്ക് മികച്ച സേവനമൊരുക്കുകയാണ് സംസം നവീകരണ പദ്ധതിയുടെ ലക്ഷ്യമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. പദ്ധതി പൂർത്തിയാകാൻ ഏഴ് മാസമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.