യാമ്പു: പൊതുമാപ്പ് നടപ്പായ ശേഷം ആദ്യമായാണ് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം യാമ്പു പാസ്പോർട്ട് സേവാ കേന്ദ്രമായ ‘വേഗ’ ഓഫീസിൽ എത്തി സേവന കേന്ദ്രം തുറന്നത്. പാസ്പോർട്ടില്ലാത്ത മലയാളികളടക്കം 10 പേരാണ് ഒൗട്ട് പാസിനുള്ള ആദ്യ അപേക്ഷകരായി എത്തിയത്.
സ്പോൺസർമാർ പാസ്പോർട്ട് പിടിച്ചുവെച്ചവരാണ് ഇവരിൽ പലരും. ഭീമമായ തുക നൽകിയാലേ പാസ്പോർട്ട് നൽകൂ എന്നാണ് സ്പോൺസർമാരുടെ നിലപാട്. മുനീബ് നിലമ്പൂർ, ജമാലുദ്ദീൻ കൂട്ടിലങ്ങാടി, അബ്ദു റഷീദ് പാറശാല, സിദ്ധീഖ് അലി നിലമ്പൂർ, ജസീം കാളികാവ് എന്നിവർ ഇൗ പ്രശ്നം നേരിടുന്നവരാണ്. ഇവരെല്ലാം ഒൗട്ട് പാസിന് അപേക്ഷ നൽകി. രണ്ടുദിവസം പിന്നിട്ടപ്പോഴേക്കും ഇൗ കേന്ദ്രത്തിൽ തിരക്കേറിയിട്ടുണ്ട്.
ഹുറൂബ് ആയവരും ഇഖാമ കാലാവധി കഴിഞ്ഞവരുമായ ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേരെത്തുന്നു. കെ.എം.സി.സി, പ്രവാസി സാംസ്‌കാരിക വേദി, നവോദയ എന്നീ സംഘടനകൾ ഹെൽപ്പ് ഡെസ്ക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ആറുപേർക്ക് ഇതിനകം എക്സിറ്റ് വിസ കിട്ടിയതായി കെ.എം.സി.സി ഹെൽപ് ഡെസ്ക് കൺവീനർ നാസർ നടുവിൽ പറഞ്ഞു. അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്ത കാരണത്താൽ രേഖ ശരിയാക്കാൻ കഴിയാത്ത രണ്ട് മലയാളികൾ തങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും അവരെ ജിദ്ദ തർഹീൽ വഴി എക്സിറ്റ് നേടാൻ വഴി യൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.