ദമ്മാമിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റിയിൽ പഠിക്കുകയും
ഗവേഷണം നടത്തുകയും ചെയ്യുന്ന മലയാളി വിദ്യാർഥികൾ
ദമ്മാം: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ വിദ്യാഭ്യാസ മേഖല മലയാളി വിദ്യാർഥികൾക്ക് പുത്തൻ പ്രതീക്ഷയാകുന്നു. മികച്ച സൗകര്യങ്ങളുള്ള സർവകലാശാലകളെ ഉന്നത പഠനത്തിനും ഗവേഷണത്തിനുമായി തെരഞ്ഞെടുക്കുന്ന മലയാളികളുടെ എണ്ണം വർധിച്ചുവരുകയാണ്. സൗദിയിൽ പഠിക്കാൻ വലിയ തുക ചെലവാകുമെന്ന തെറ്റായ പ്രചാരണങ്ങളെ തിരുത്തിക്കൊണ്ട്, സ്കോളർഷിപ്പോടെയും സൗജന്യമായും പഠനം നടത്തുന്ന നിരവധി മലയാളി വിദ്യാർഥികളാണ് കിഴക്കൻ പ്രവിശ്യയിലെ പ്രശസ്തമായ കിങ് ഫഹദ് യൂനിവേഴ്സിറ്റിയിൽ ഉള്ളത്.
സ്കോളർഷിപ്പോടെ ഗവേഷണം
നിലവിൽ 22ഓളം മലയാളി വിദ്യാർഥികളാണ് കിങ് ഫഹദ് യൂനിവേഴ്സിറ്റിയിൽ വിവിധ വിഷയങ്ങളിൽ ഗവേഷണവും ബിരുദാനന്തര ബിരുദവും ചെയ്യുന്നത്. പത്തനംതിട്ട സ്വദേശിയായ അമൽ അമീൻ മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞ് ബിരുദാനന്തര ബിരുദത്തിനാണ് കിങ് ഫഹദ് യൂനിവേഴ്സിറ്റി തെരഞ്ഞെടുത്തത്. ബിരുദത്തിന് ലഭിച്ച ഉന്നത മാർക്കിെൻറ ബലത്തിൽ അമൽ ഓൺലൈനായി നേരിട്ട് അപേക്ഷിച്ചാണ് വലിയ തുകയുടെ സ്കോളർഷിപ്പോടെ പ്രവേശനം നേടിയത്. ഉന്നത നിലവാരത്തിലുള്ള പഠനത്തിന് പിന്നാലെ ഡെന്മാർക്ക് യൂനിവേഴ്സിറ്റി അമലിനെ ഗവേഷണത്തിനായി സ്കോളർഷിപ്പ് നൽകി അങ്ങോട്ടേക്ക് ക്ഷണിച്ചു.
കാസർകോട് സ്വദേശി ഫർഹത്തുദ്ദീൻ ന്യൂക്ലിയർ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുന്നത് സ്കോളർഷിപ്പോടുകൂടിയാണ്. ആലപ്പുഴ സ്വദേശിയായ സജ്ന നിയാസ് ഇതേ യൂനിവേഴ്സിറ്റിയിൽ എം.ടെക് കഴിഞ്ഞ് സ്കോളർഷിപ്പോടുകൂടി പിഎച്ച്.ഡി ചെയ്യുന്നു. അന്തമാനിൽനിന്നുള്ള ഷാക്കിബ് കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്നതും സ്കോളർഷിപ്പോടെ തന്നെ.
തൃശൂർ സ്വദേശി കൃഷ്ണ ഗിരീഷ് ഗവേഷണം ചെയ്യാൻ തിരഞ്ഞെടുത്തതും കിങ് ഫഹദ് യൂനിവേഴ്സിറ്റിയാണ്. കോഴിക്കോട് സ്വദേശി ജിയാദും മലപ്പുറം സ്വദേശി സിയാനും മാസ്റ്റേഴ്സിന് പഠിക്കുന്നത് സ്കോളർഷിപ്പോടെയാണ്. കോഴിക്കോട് സ്വദേശി ഷഹ്റാസ്, കാസർകോട് സ്വദേശി നജീം എന്നിവരും ഗവേഷണ വിദ്യാർഥികളാണ്. നാട്ടിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദ പഠനം കഴിഞ്ഞ മലപ്പുറം സ്വദേശി ഷെദ നേരിട്ട് അപേക്ഷിച്ചാണ് ഗവേഷണ വിദ്യാർഥിയായി എത്തിയത്. ബിരുദത്തിന് നേടിയ 97 ശതമാനം മാർക്കായിരുന്നു കൈമുതൽ.
സുരക്ഷിതം, ലോകോത്തരം
നിരവധി മലയാളി വിദ്യാർഥികളാണ് ഇത്തരത്തിൽ സൗദി യൂനിവേഴ്സിറ്റികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്. ഇവിടുത്തെ കാമ്പസുകൾ ലോകോത്തര നിലവാരത്തിലുള്ള ലൈബ്രറികൾ, ലാബുകൾ, മികച്ച അധ്യാപകർ എന്നിവ കൊണ്ട് സമ്പന്നമാണെന്ന് വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമാണ് ഇവിടത്തെ അന്തരീക്ഷമെന്ന് ഗവേഷകരായ ഷെദയും സജ്നയും പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്
വിഷൻ 2030െൻറ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് സൗദി അറേബ്യ വലിയ കുതിപ്പാണ് നടത്തുന്നത്. 2000ത്തിൽ ഏഴ് സർക്കാർ സർവകലാശാലകളും രണ്ട് സ്വകാര്യ യൂനിവേഴ്സിറ്റികളും മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2025ൽ അവയുടെ എണ്ണം 67 ആയി ഉയർന്നു. സൗദി വിദ്യാർഥികൾക്കിടയിലും ഉന്നത വിദ്യാഭ്യാസ പ്രവണത വലിയ തോതിൽ വർധിച്ചുകഴിഞ്ഞു.
സൗദിയിൽ ഉന്നത വിദ്യാഭ്യാസം എന്നത് മൂന്ന് വർഷത്തെ സെക്കൻഡറി വിദ്യാഭ്യാസത്തെ തുടർന്നുള്ള ഘട്ടമാണ്. ബാച്ചിലേഴ്സ് ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് എന്നിവയാണത്. സർക്കാർ സർവകലാശാലകൾ സ്വദേശികൾക്ക് സൗജന്യ, ബിരുദ വിദ്യാഭ്യാസവും പഠനകാലയളവിൽ ഓരോ വിദ്യാർഥിക്കും പഠനചെലവുകളും നൽകുന്നു.
1957ൽ സ്ഥാപിതമായ റിയാദിലെ കിങ് സഊദ് സർവകലാശാലയാണ് രാജ്യത്തെ സമകാലിക ഉന്നത വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്.
പേർഷ്യൻ ഗൾഫിലെ അറബ് രാജ്യങ്ങളിൽ ആദ്യം സ്ഥാപിതമായ സർവകലാശാല കൂടിയാണിത്. സർക്കാർ രേഖകൾ പ്രകാരം, 2006ൽ ഉന്നത വിദ്യാഭ്യാസത്തിനായി രജിസ്റ്റർ ചെയ്ത സൗദി വിദ്യാർഥികളുടെ എണ്ണം 636,000 ആയിരുന്നു.
എണ്ണയെ മാത്രം ആശ്രയിക്കാത്ത വിജ്ഞാന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി 106ലധികം ഗവേഷണ കേന്ദ്രങ്ങൾ രാജ്യത്തുണ്ട്.
ഇതിൽ കിങ് അബ്ദുൽ അസീസ് സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കാസ്റ്റ്), കിങ് അബ്ദുല്ല സിറ്റി ഫോർ അറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജി എന്നിവ പ്രധാന സ്ഥാപനങ്ങളാണ്.
യൂനിവേഴ്സിറ്റി വെബ്സൈറ്റുകൾ വഴി നേരിട്ട് അപേക്ഷിച്ചാൽ മികച്ച മാർക്കുള്ള വിദ്യാർഥികൾക്ക് പ്രവേശനം സുഗമമാണെന്നും വലിയ കടമ്പകളില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കുന്നു. പ്രവാസി മലയാളി വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം വലിയൊരു വിജ്ഞാന വാതായനമാണ് സൗദി അറേബ്യ ഇപ്പോൾ തുറന്നിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.