റിയാദ്: നഗരത്തിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനുമായി റിയാദ് നഗരസഭ വിപുലമായ അറ്റകുറ്റപ്പണികൾക്ക് തുടക്കം കുറിച്ചു. നഗരത്തിലെ പ്രമുഖ ജനവാസ മേഖലകളായ റബുഅ, ദഹ്റത്ത് ലബൻ എന്നിവിടങ്ങളിലാണ് നഗരസഭയുടെ ഫീൽഡ് ടീമുകൾ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. അൽ റബുഅ ഡിസ്ട്രിക്ടിലെ അമീർ ബദർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ്, അൽ നഹ്ദ റോഡ്, ഹൈഫ സ്ട്രീറ്റ്, ഇബ്നു ബാദിസ് സ്ട്രീറ്റ് എന്നിവയുടെ പരിധിയിൽ വരുന്ന റോഡുകളിലാണ് പ്രധാനമായും അറ്റകുറ്റപ്പണികൾ നടക്കുക.
മേയ് 11 മുതൽ ആരംഭിക്കുന്ന പ്രവൃത്തികൾ ജൂൺ ഒമ്പത് വരെ നീളുമെന്ന് അധികൃതർ വ്യക്തമാക്കി. ദഹ്റത്ത് ലബൻ മേഖലയിൽ മേയ് 11 മുതൽ 22 വരെയാണ് പ്രവർത്തനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സെക്കൻഡ് റിങ് റോഡ്, ജിദ്ദ റോഡ്, കൂടാതെ പ്രദേശത്തെ തുറസ്സായ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭാഗങ്ങളിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. നിർദിഷ്ട സമയപരിധിക്കുള്ളിൽ പണികൾ പൂർത്തിയാക്കി റോഡുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.