റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനെത്തുന്ന വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മക്കയിലേക്കും മദീനയിലേക്കും നയിക്കുന്ന പ്രധാന പാതകളിൽ 27 സീസണൽ സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ സജ്ജമാക്കുന്നു. തീർഥാടകർ സഞ്ചരിക്കുന്ന കവാടങ്ങളിലും ഹൈവേകളിലുമാണ് പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കുന്നതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമായ രീതിയിൽ അത്യാധുനിക മെക്കാനിക്കൽ സംവിധാനങ്ങളും വിദഗ്ധരായ ഉദ്യോഗസ്ഥരെയും ഈ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഹജ്ജ് സുരക്ഷക്കായുള്ള പൊതുവായ ആസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ഇവ പ്രവർത്തിക്കുന്നത്. പ്രധാന സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനൊപ്പം, ഫീൽഡ് തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും ഈ കേന്ദ്രങ്ങൾ നേതൃത്വം നൽകും.
വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപനം ഉറപ്പാക്കി കൊണ്ടാണ് സിവിൽ ഡിഫൻസ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. തീർഥാടകർ തങ്ങുന്നയിടങ്ങളിലും യാത്ര ചെയ്യുന്ന പാതകളിലും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും, അടിയന്തര ഘട്ടങ്ങളിൽ അതിവേഗത്തിൽ സഹായമെത്തിക്കുന്നതിനും ഉയർന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.