മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി പുണ്യസ്ഥലങ്ങളിൽ ജലവിതരണ സംവിധാനങ്ങളുടെ പ്രവർത്തന പരീക്ഷണം ദേശീയ വാട്ടർ കമ്പനി ആരംഭിച്ചു. തീർഥാടകർക്കായി ജലവിതരണം കുറ്റമറ്റ രീതിയിൽ സജ്ജമാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമാണ് വിപുലമായ തയാറെടുപ്പുകൾ നടക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ഒന്നാം ഘട്ടം റബീഉൽ ആഖറിലും രണ്ടാം ഘട്ടം റജബ് മാസത്തിലും വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിലവിൽ ശവ്വാൽ മാസം മുതൽ ആരംഭിച്ച മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്. ഹജ്ജ് വേളയിലെ തിരക്കേറിയ സമയങ്ങളിൽ ആവശ്യമായി വരുന്ന ജലത്തിെൻറ അളവും പമ്പിങ് രീതിയും മുൻകൂട്ടി വിലയിരുത്തുന്ന രീതിയിലാണ് നിലവിലെ പരീക്ഷണങ്ങൾ നടക്കുന്നത്.
പുണ്യസ്ഥലങ്ങളിലെ ജല, മലിനജല പൈപ്പ്‌ലൈനുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനൊപ്പം വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന 41 ലധികം പമ്പിങ് സ്റ്റേഷനുകൾ, ജലസംഭരണികൾ, മറ്റ് പ്രവർത്തന കേന്ദ്രങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികളും പരീക്ഷണത്തിന്റെ ഭാഗമായി പൂർത്തിയാക്കുന്നുണ്ട്. ഇത് സീസൺ സമയത്ത് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സഹായിക്കും.
ദേശീയ വാട്ടർ കമ്പനിയുടെ കീഴിലുള്ള ആയിരത്തിലധികം ജീവനക്കാരാണ് ഹജ്ജ് കർമങ്ങൾ സുഗമമായി നിർവഹിക്കുന്നതിനുള്ള പദ്ധതികൾക്കായി പ്രവർത്തിക്കുന്നത്. പൂർണമായും സ്വദേശികളായ ജീവനക്കാരുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ പ്രവർത്തന പരീക്ഷണങ്ങൾ നടക്കുന്നത്. മികച്ച പരിസ്ഥിതി സേവനങ്ങളും ഉയർന്ന നിലവാരത്തിലുള്ള ജലവിതരണവും ലഭ്യമാക്കുന്നതിലൂടെ തീർഥാടകർക്ക് സുഗമമായ ഹജ്ജ് അനുഭവം പ്രദാനം ചെയ്യുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.