വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടം; സൗദിയിൽ നിന്നും എയർ ഇന്ത്യ ആദ്യ ഷെഡ്യൂളായി, കേരളത്തിലേക്ക് വിമാനങ്ങളില്ല

ജിദ്ദ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലെ സൗദിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ ഷെഡ്യൂൾ നിലവിൽ വന്നു. ആഗസ്റ്റ് എട്ട് മുതൽ 14വരെയുള്ള ഷെഡ്യൂളിൽ കേരളത്തിലേക്ക് സർവിസുകൾ ഒന്നും തന്നെയില്ല. ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി, മുംബൈ, ഗയ, അമൃത് സർ എന്നിവിടങ്ങളിലേക്കായി ഒമ്പത് സർവിസുകളുടെ ഷെഡ്യൂൾ ആണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്.

ആഗസ്റ്റ് എട്ടിന് ദമ്മാം-ഹൈദരാബാദ്, റിയാദ്-ബെംഗളൂരു, ഒമ്പതിന് ദമ്മാം-ഹൈദരാബാദ്, 10ന് ജിദ്ദ-ഡൽഹി, 11നും 13നും റിയാദ്-ഹൈദരാബാദ്, 13ന് ജിദ്ദ-ഡൽഹി-ഗയ, 14ന് ദമ്മാം-മുംബൈ, ജിദ്ദ-ഡൽഹി-അമൃത് സർ എന്നിങ്ങനെയാണ് സർവിസുകൾ. ഇക്കണോമി ക്ലാസിൽ 1300 റിയാലും ബിസിനസ് ക്‌ളാസിൽ 2325 മുതൽ 2825 റിയാൽ വരെയുമാണ് ടിക്കറ്റ് നിരക്കുകൾ.

നേരത്തെ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളുടെ ഷെഡ്യൂൾ പുറത്തുവന്നിരുന്നു. ഈ രണ്ടു വിമാന കമ്പനികളുടേതുമായി ആകെ 16ഷെഡ്യൂളുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 10 സർവിസുകളും കേരളത്തിലേക്കായിരുന്നു. വന്ദേഭാരത് മിഷൻ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലെ ആദ്യ ഷെഡ്യൂളിൽ പുതുതായി പ്രഖ്യാപിച്ച എയർ ഇന്ത്യ സർവിസുകളടക്കം മൂന്ന് വിമാനകമ്പനികളിലായി സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് ആകെ 25 സർവിസുകളായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.