റിയാദ്: വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദവും സാധാരണക്കാരെൻറ ക്ഷേമം മുൻനിർത്തിയുള്ളതുമാണെന്ന് റിയാദ് ഒ.ഐ.സി.സി വിലയിരുത്തി. സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് സംസ്ഥാന വികസനത്തിന് പുത്തനുണർവ് നൽകുന്നതാണ് ബജറ്റെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു.
പ്രവാസികൾക്കായി ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര പദ്ധതികളെ സംഘടന പ്രത്യേകം സ്വാഗതം ചെയ്തു. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായുള്ള കുറഞ്ഞ പലിശ വായ്പകൾ, നോർക്ക വഴിയുള്ള ‘പ്രവാസി ഡിവിഡന്റ് സ്കീം’, ‘സാന്ത്വന’ പദ്ധതി, ‘പ്രവാസി ഇൻവെസ്റ്റ്മെൻറ് ഫണ്ട്’, ‘പ്രവാസി വ്യാവസായിക പാർക്കുകൾ’ എന്നിവ മികച്ച അവസരമൊരുക്കും.
വിദേശ തൊഴിൽ വിപണി നിരീക്ഷിക്കാൻ രണ്ട് കോടി രൂപ വകയിരുത്തി ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കുന്നതിനെയും നാല് വിമാനത്താവളങ്ങളുടെ ഏകോപിത വികസനത്തിനും ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബിനുമായി 200 കോടി രൂപ അനുവദിച്ചതിനെയും സംഘടന അഭിനന്ദിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ, ചികിത്സാ സഹായം എന്നിവയിലെ വർധനവും സ്വാഗതാർഹമാണ്.
കുടുംബങ്ങൾക്ക് പ്രതിവർഷം 25 ലക്ഷം രൂപ വരെ ചികിത്സാ സഹായം ഉറപ്പാക്കുന്ന ‘ഉമ്മൻ ചാണ്ടി ഹെൽത്ത് ഇൻഷുറൻസ് സ്കീം’, റബ്ബറിെൻറ താങ്ങുവില 250 രൂപയായി ഉയർത്തിയത് എന്നിവ സാധാരണക്കാർക്കും കർഷകർക്കും വലിയ ആശ്വാസമാണ്. സപ്ലൈകോ വഴി വിലക്കയറ്റം നിയന്ത്രിക്കൽ, ക്ഷേമ പെൻഷനുകൾ മുടങ്ങാതെ നൽകൽ, സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും പൊതുഗതാഗത സൗജന്യ യാത്ര എന്നിവയെയും സംഘടന അഭിനന്ദിച്ചു. കേരളത്തിെൻറ വികസനത്തിൽ പ്രവാസികളുടെ പങ്ക് വലുതാണെന്നും, ഈ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്നാണ് വിശ്വാസമെന്നും റിയാദ് ഒ.ഐ.സി.സി പ്രസിഡൻറ് സലീം കളക്കര, ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.