റിയാദ്: തബൂക്ക് മേഖലയിലെ അൽ വജ് ഗവർണറേറ്റിൽ സമുദ്ര സുരക്ഷ നിയമങ്ങൾ ലംഘിച്ച രണ്ട് സ്വദേശികളെ അതിർത്തി സുരക്ഷ സേന പിടികൂടി. രാജ്യത്തെ സമുദ്രമേഖലകളിൽ വിനോദസഞ്ചാര-കടൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പാലിക്കേണ്ട സുരക്ഷ ചട്ടങ്ങൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
തീരദേശ പട്രോളിങ് സംഘം നടത്തിയ പരിശോധനയിലാണ് നിയമലംഘകർ വലയിലായത്. ഔദ്യോഗിക അനുമതിയില്ലാതെ മീൻപിടുത്തം നടത്തിയതായും, നിരോധിത ഉപകരണങ്ങൾ വേട്ടയാടലിനായി ഉപയോഗിച്ചതായും അധികൃതർ വ്യക്തമാക്കി. പിടിയിലായവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ജലവിഭവ സംരക്ഷണ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911, മറ്റ് പ്രദേശങ്ങളിൽ 994, 999, 996 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ കൈമാറുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നവർക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടാകില്ലെന്നും സുരക്ഷ സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.