റിയാദ് കിങ് സൽമാൻ പാർക്കിലെ തുരങ്കത്തിലൂടെ ഗതാഗതം വ്യാഴാഴ്ച മുതൽ

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ നിർദ്ദിഷ്ട കിങ് സൽമാൻ പാർക്ക് പദ്ധതിക്കുള്ളിൽ നിർമിച്ച അബൂബക്കർ അൽസിദ്ദിഖ് തുരങ്കപാതയിലൂടെ വ്യാഴാഴ്ച മുതൽ ഗതാഗതം ആരംഭിക്കും. മിഡിൽ ഈസ്റ്റിലെ ഏറ്റവും നീളമേറിയ തുരങ്കമാണിത്. പഴയ ടണലുകളെ ബന്ധിപ്പിച്ചാണ് പുതിയ ടണൽ നിർമിച്ചിരിക്കുന്നത്. പാർക്ക് പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ ആദ്യത്തെ പാലവും തുരങ്കവുമാണിത്. 2021ലാണ് നിർമാണം ആരംഭിച്ചത്. പാർക്കിെൻറ വടക്കുനിന്ന് തെക്കോട്ടുള്ള റോഡിലേക്ക് നീളുന്ന തുരങ്കത്തിന് 2.430 കിലോമീറ്റർ നീളമുണ്ട്. ഇതിൽ പുതുതായി നിർമിച്ചത് 1.590 കിലോമീറ്റർ നീളം ഭാഗമാണ്. ബാക്കി 840 മീറ്റർ ഭാഗം അബൂബക്കർ അൽസിദ്ദിഖ് റോഡിൽ നിലവിലുള്ള തുരങ്കത്തിേൻറതാണ്. രണ്ടിനെയും ഒറ്റ തുരങ്കമാക്കി വാഹന ഗതാഗതത്തിന് കൂടുതൽ സുഗമമാക്കുകയാണുണ്ടായത്.

സൽമാനിയ വാസ്തുവിദ്യയാണ് നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇൻറീരിയർ ഡിസൈൻ റിയാദ് നഗരത്തിെൻറ പാറക്കെട്ടുകളും ഭൂമിശാസ്ത്ര ഘടനയും അനുകരിക്കുന്നതാണ്. വ്യാഴാഴ്ച മുതൽ വാഹനങ്ങൾക്ക് തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന് കിങ് സൽമാൻ പാർക്ക് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് പറഞ്ഞു. ശ്രദ്ധ പിടിച്ചുപറ്റുന്ന ആധുനിക രൂപകൽപ്പനയും പ്രാദേശിക പരിസ്ഥിതിയുമായി ഇണങ്ങുന്ന നിറങ്ങളും സുസ്ഥിരതയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്ന വസ്തുക്കളുമാണ് തുരങ്കത്തിെൻറ സവിശേഷത.

തുരങ്കത്തിൽ അടിയന്തര പാതക്ക് പുറമേ ഓരോ ദിശയിലും വാഹനങ്ങൾക്കായി മൂന്ന് പാതകളുണ്ട്. നൂതന ട്രാഫിക് മാനേജ്‌മെൻറ് സംവിധാനങ്ങൾ, ഏറ്റവും പുതിയ സുരക്ഷാ നടപടിക്രമങ്ങൾ, ഒഴിപ്പിക്കൽ രീതികൾ എന്നിവയും ടണലിൽ സജ്ജീകരിച്ചിരുന്നു. റിയാദിെൻറ ഹൃദയ ഭാഗത്ത് 16 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലാണ് കിങ് സൽമാൻ പാർക്കിെൻറ നിർമാണം പുരോഗമിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നഗര പാർക്കായിരിക്കും ഇത്. റിയാദ് മെട്രോ ട്രെയിൻ, ബസ് നെറ്റ്‌വർക്ക് സ്റ്റേഷനുകളുമായി വിവിധ റോഡുകൾ വഴി പാർക്കിനെ ബന്ധിപ്പിക്കുന്നു. നഗരത്തിെൻറ ഏത് ഭാഗത്തുനിന്നും ആളുകൾക്ക് പാർക്കിൽ എത്തിച്ചേരാൻ ഇത് സഹായമാകും. ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളിൽ ഒന്നാകാൻ ഒരുങ്ങുന്ന റിയാദിെൻറ സ്ഥാനം ആഗോള തലത്തിൽ ഉയർത്താൻ സഹായിക്കുന്ന പദ്ധതികളിലെന്നാണ് കിങ് സൽമാൻ പാർക്ക്.

Tags:    
News Summary - Traffic through the tunnel in Riyadh King Salman Park from Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.