റിയാദ്: സൗദി അറേബ്യയിൽ ഫൈനൽ എക്സിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് യാതൊരുവിധ പിഴയോ ഫീസോ കൂടാതെ രാജ്യം വിടുന്നതിനുള്ള ആനുകൂല്യം പ്രഖ്യാപിച്ചു. പാസ്‌പോർട്ട് ഡയറക്ടറേറ്റും (ജവാസത്) മാനവശേഷി-സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായാണ് ഈ പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫൈനൽ എക്സിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് വിസ പുതുക്കാതെയും താമസരേഖാ നിയമലംഘനങ്ങൾക്കുള്ള പിഴകൾ നൽകാതെയും എയർ, സീ പോർട്ടുകളും റോഡുകളും വഴി സ്വദേശത്തേക്ക് മടങ്ങാവുന്നതാണ്. ഫെബ്രുവരി 25 മുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തിൽ വന്നത്.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് മന്ത്രാലയത്തിെൻറ ഈ നടപടി. നിയമലംഘകർക്കെതിരെയുള്ള കർശന നടപടികൾ ഒഴിവാക്കുന്നതിനായി അർഹരായ ഗുണഭോക്താക്കൾ ഏപ്രിൽ 18-നകം രാജ്യം വിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കുമായി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റിെൻറ ഏകീകൃത നമ്പറായ 992-ൽ ബന്ധപ്പെടാവുന്നതാണ്.
തീർത്ഥാടകർക്കും ഇളവ്
ഇതോടൊപ്പം തന്നെ, റമദാൻ എട്ടിന് (ഫെബ്രുവരി 25) വിസാ കാലാവധി കഴിഞ്ഞ സന്ദർശകർക്കും മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹജ്ജ്-ഉംറ മന്ത്രാലയത്തിെൻറ അറിയിപ്പ് പ്രകാരം ഇത്തരം സന്ദർശകർക്ക് യാതൊരുവിധ ഫീസോ വിസ നീട്ടലോ കൂടാതെ നേരിട്ട് വിമാനത്താവളങ്ങൾ വഴി മടങ്ങാം. ദുൽ ഖഅ്ദ ഒന്ന് (ഏപ്രിൽ 18) വരെയാണ് ഈ ഇളവ് ലഭ്യമാകുക. നിയമപരമായ നടപടികൾ ഒഴിവാക്കാൻ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ വീണ്ടും ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.