യാംബു പുഷ്പമേള നടക്കുന്ന ‘അൽ മുനാസബാത്ത്’ പാർക്കിലെ ഒരുക്കങ്ങൾ
യാംബു: 15ാമത് യാംബു പുഷ്പമേളയെ വരവേൽക്കാനുള്ള ഒരുക്കം പൂർത്തിയാക്കി യാംബു റോയൽ കമീഷൻ. ജനുവരി 28 മുതൽ ഫെബ്രുവരി 27 വരെയാണ് ഈ വർഷത്തെ മേള. യാംബു-ജിദ്ദ ഹൈവേയോടു ചേർന്നുള്ള ‘അൽ മുനാസബാത്ത്’ പാർക്കിലൊരുക്കുന്ന പുഷ്പമേളയുടെ വരവറിയിച്ച് നഗരത്തിന്റെ വഴിയോരങ്ങളിലും പാർക്കുകളിലും പൂക്കളുള്ള ചെടികളുടെ നടീൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
മേളയുടെ നഗരിയിലും റോഡരികുകളിലും മറ്റും പൂക്കളാൽ അലങ്കരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. മേളയെ കുറിച്ചുള്ള വലിയ ബഹുവർണ ബോർഡുകളും എങ്ങും ഉയർന്നുകഴിഞ്ഞു. പുഷ്പനഗരിയിലേക്കുള്ള പാതയോരങ്ങളിൽ വിവിധ പൂക്കളുടെ വർണാഭമായ ചാരുതയേറിയ കാഴ്ചകൾ കാണാം. വിശാലമായ പൂപ്പരവതാനി തന്നെയായിരിക്കും ഈ വർഷത്തെയും മുഖ്യആകർഷണം.
യാംബു വ്യവസായ നഗരത്തിന്റെ സാംസ്കാരിക ഘടനക്ക് മഹത്തായ സംഭാവനകൾ നൽകാൻ ഇതിനകം പുഷ്പമേളക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടു തവണ വിശാലമായ പുഷ്പപരവതാനിക്ക് ഗിന്നസ് വേൾഡ് റെക്കോഡുനേടിയ യാംബു പുഷ്പമേള കഴിഞ്ഞ വർഷം മൂന്നു ഗിന്നസ് റെക്കോഡുകൾ കൂടി നേടി ആഗോള ശ്രദ്ധനേടിയിരുന്നു.
പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്കിനും ഏറ്റവും വലിയ പൂക്കൊട്ടക്കും ‘റീസൈക്കിൾ’ ചെയ്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഏറ്റവും വലിയ നിർമിതിക്കുമാണ് കഴിഞ്ഞ വർഷം ഗിന്നസ് റെക്കോഡുകൾ നേടിയത്. 15ാമത് പുഷ്പമേളയിൽ പൂക്കളെക്കൊണ്ട് പുതുമയുള്ള നിർമിതികളും വൈവിധ്യമാർന്ന പവിലിയനുകളും ഒരുക്കുന്നതായി സംഘാടകർ ‘എക്സ്’ പോസ്റ്റിൽ അറിയിച്ചു.
‘ഭാവനക്ക് അതീതമായ കലാപരമായൊരു പ്രദർശനം കാഴ്ചവെക്കാൻ ഞങ്ങൾ പൂച്ചെടികളുടെ നടീൽ തുടങ്ങി’ എന്ന സന്ദേശം നൽകി മേള നടക്കുന്ന നഗരിയിലെ വിവിധ ദൃശ്യങ്ങൾ ‘എക്സി’ൽ പങ്കുവെച്ചിട്ടുണ്ട്.
യാംബു റോയൽ കമീഷന് കീഴിലെ പ്രത്യേക നഴ്സറികളിൽ കൃഷി ചെയ്താണ് പുഷ്പ വൈവിധ്യത്താൽ വിസ്മയം തീർക്കുന്ന മേളയിലേക്കാവശ്യമായ പൂക്കളിലധികവും എത്തിക്കുന്നത്. നഗരത്തിന്റെ സുസ്ഥിരതക്കും യാംബുവിലെ താമസക്കാർക്കും സന്ദർശകർക്കും ഉല്ലസിക്കാനും ആസ്വദിക്കാനും വിവിധ സംവിധാനങ്ങൾ മേളയിൽ ഈ വർഷവും ഉണ്ടാവും.
കൃഷി, റോഡ് സുരക്ഷ, റീസൈക്കിൾ (പുനരുപയോഗിക്കാവുന്ന വസ്തുക്കൾ) എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും മുതിർന്നവർക്കും പകർന്നു നൽകാൻ മേള വഴിവെക്കും. ‘വിഷൻ 2030’ ലക്ഷ്യംവെക്കുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ജീവിതനിലവാരം ഉയർത്താനും വ്യവസായവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാനും യാംബു പുഷ്പോത്സവം ലക്ഷ്യംവെക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ അനന്ത സാധ്യതകളുടെ സന്ദേശം പകർന്നുനൽകാൻ പ്രത്യേക മോഡലുകൾ പ്രദർശിപ്പിച്ച് വൈവിധ്യങ്ങൾ നിറഞ്ഞ പവിലിയൻ ഈ വർഷം ഒരുക്കുന്നുണ്ട്.
പ്രകൃതിയുടെ മനോഹാരിതക്കിടയിൽ കല, സംസ്കാരം, വിനോദം എന്നിവയുടെ സമ്പന്നമായ അലങ്കാരം ആഘോഷിക്കുന്ന സമ്മിശ്രമായ ഒരു അനുഭവമായിരിക്കും പുഷ്പമേള പ്രദാനം ചെയ്യുന്നത്.
ഓരോ വർഷവും പുതുമ നിറഞ്ഞ ആസൂത്രണം യാംബു പുഷ്പനഗരിയിൽ ഒരുക്കുന്നതിനാൽ സന്ദർശകരുടെ വൻ വർധനയാണ് അനുഭവപ്പെടാറ്. കഴിഞ്ഞ വർഷം മുതൽ മേളയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുമായി ദശലക്ഷത്തിലധികം പേർ ഓരോ വർഷവും മേള കാണാനെത്താറുണ്ട്. ഈ വർഷത്തെ മേളയിലേക്കും സന്ദർശകരുടെ നല്ല ഒഴുക്കാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.