പ്രതീകാത്മക ചിത്രം
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക തരം ഇരുമ്പ് പൈപ്പുകൾക്ക് (കാസ്റ്റ് അയൺ, ഡക്റ്റൈൽ അയൺ) സൗദി സർക്കാർ അധിക നികുതി (ആൻറി-ഡംപിങ് തീരുവ) ഏർപ്പെടുത്തി. സൗദിയിലെ സ്വന്തം നിർമാണ കമ്പനികളെ വിപണിയിലെ അനാവശ്യ മത്സരങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സൗദി വാണിജ്യ മന്ത്രിയും ജനറൽ അതോറിറ്റി ഫോർ ഫോറിൻ ട്രേഡ് ചെയർമാനുമായ ഡോ. മജീദ് അൽ ഖസബിയാണ് ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.
വിദേശ രാജ്യങ്ങളിൽനിന്ന് ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലക്ക് വിപണിയിലെത്തിച്ച് പ്രാദേശിക വ്യവസായങ്ങൾക്ക് തിരിച്ചടിയാകുന്ന രീതി തടയാനാണ് സാധാരണയായി ഇത്തരം ആൻറി-ഡംപിങ് നികുതി ചുമത്തുന്നത്. സൗദിയിലെ പ്രാദേശിക ഇരുമ്പ് നിർമാണ മേഖലക്ക് വിപണിയിൽ ന്യായമായ അന്തരീക്ഷം ഉറപ്പാക്കാനും അവരുടെ ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കാനും ഇത് വഴിയൊരുക്കും.
കുടിവെള്ള വിതരണം, മഴവെള്ളവും അഴുക്കുവെള്ളവും ഒഴുക്കിക്കളയുന്ന ഓടകൾ, കൃഷി ആവശ്യത്തിനുള്ള ജലസേചനം, തീപിടിത്തം അണക്കുന്നതിനുള്ള ഫയർ ഫൈറ്റിങ് സംവിധാനങ്ങൾ എന്നിവക്കായി ഉപയോഗിക്കുന്ന പൈപ്പുകൾക്കാണ് പുതിയ നികുതി ബാധകമാകുന്നത്. 100 മില്ലീമീറ്റർ മുതൽ 1000 മില്ലീമീറ്റർ വരെ വ്യാസമുള്ളതും, കെ 9, സി ക്ലാസ് മുതൽ സി 40 വരെയുള്ള സാങ്കേതിക ഗുണനിലവാരത്തിൽ പെടുന്നതുമായ ഡക്റ്റൈൽ അയൺ പൈപ്പുകളെയാണ് ഈ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സൗദി അറേബ്യയുടെ ഔദ്യോഗിക ഗസറ്റായ ഉമ്മുൽ-ഖുറയിൽ ഈ തീരുമാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് നാല് മുതൽ അടുത്ത അഞ്ച് വർഷത്തേക്കാണ് അധിക നികുതി നിലവിൽ വരുന്നത്. നിർദിഷ്ട പൈപ്പുകൾ ഇറക്കുമതി ചെയ്യുമ്പോൾ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) ആയിരിക്കും ഈ തുക ഈടാക്കുക. പൈപ്പ് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ഡാറ്റ അനുസരിച്ച് 16.9 ശതമാനം മുതൽ 29.9 ശതമാനം വരെയായിരിക്കും അധികമായി അടക്കേണ്ടി വരുന്ന നികുതി നിരക്ക്.
സൗദിയിലെ ആഭ്യന്തര കമ്പനികൾ നൽകിയ പരാതിയെ തുടർന്ന് 2025 ജൂലൈ 23നാണ് സൗദി സർക്കാർ ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. വിപണിയിൽ അന്യായമായ വ്യാപാര രീതികൾ നടക്കുന്നുണ്ടെന്ന അന്വേഷണ റിപ്പോർട്ടിന്റെയും അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് നികുതി ഏർപ്പെടുത്താനുള്ള അന്തിമ നീക്കം. സൗദി വിപണിയിൽ ന്യായമായ കച്ചവട അന്തരീക്ഷം ഉറപ്പാക്കാനും ആഭ്യന്തര വ്യവസായങ്ങളുടെ മത്സരശേഷി വർധിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് കരുത്തേകാനും ഈ നടപടി സഹായിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ ഫോറിൻ ട്രേഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.