റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലകളിലും കിഴക്കൻ പ്രവിശ്യയിലും പരമാവധി താപനിലയിൽ വർധനവ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ ചൂട് പ്രകടമായി ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടൊപ്പം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ കാറ്റും അതിനെത്തുടർന്നുള്ള പൊടിക്കാറ്റും തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുന്നത് മൂലം കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ, അൽ-ജൗഫ്, തബൂക്ക്, ഹാഇൽ, അൽ-ഖസീം, മദീന മുനവ്വറ, മക്ക മുകർറമ എന്നിവിടങ്ങളിലും, റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും കാഴ്ചപരിധി പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഈ മേഖലകളിലെ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കടൽമാർഗ്ഗം യാത്ര ചെയ്യുന്നവർക്കായി ചെങ്കടലിലെ ഉപരിതല കാറ്റിന്റെ വേഗതയും ദിശയും കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. ചെങ്കടലിന്റെ വടക്കൻ, മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വേഗതയിൽ വടക്ക്, വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നായിരിക്കും കാറ്റ് വീശുക.
എന്നാൽ തെക്കൻ ഭാഗത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കുമെന്നും, ഇത് തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-പടിഞ്ഞാറൻ ദിശയിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പൊതുജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരണമെന്ന് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.