ജിദ്ദ: സ്വദേശികൾക്ക് 1,70,000 തൊഴിലവസരങ്ങൾ നൽകുക ലക്ഷ്യമിട്ട് 'തൗതീൻ' പദ്ധതിയുടെ രണ്ടാം പതിപ്പിന് തുടക്കം. പ്രത്യേക തൊഴിലുകളിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിനുള്ള പദ്ധതിയാണ് 'തൗതീൻ'. വ്യവസായിക മേഖലയിൽ 25,000, ആരോഗ്യ മേഖലയിൽ 20,000, ഗതാഗത-ലോജിസ്റ്റിക് സേവന മേഖലയിൽ 20,000, റിയൽ എസ്റ്റേറ്റ്-നിർമാണ മേഖലകളിൽ 20,000, ടൂറിസം മേഖലയിൽ 30,000, വ്യാപാര മേഖലയിൽ 15,000, മറ്റ് മേഖലകളിൽ 40,000 എന്നിങ്ങനെ തൊഴിലവസരങ്ങൾ പദ്ധതിയിലുൾപ്പെടുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
വാണിജ്യം, ടൂറിസം, ഗതാഗതം, ലോജിസ്റ്റിക്സ്, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഭവനം, വ്യവസായം, ധാതുസമ്പത്ത് എന്നീ ആറ് മന്ത്രാലയങ്ങളുമായി ചേർന്ന് സ്വദേശിവത്കരണത്തിനായി തുടർന്നും പ്രവർത്തിക്കുമെന്ന് പദ്ധതി ഉദ്ഘാടനവേളയിൽ മാനവ വിഭവശേഷി മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പറഞ്ഞു.
സ്വദേശിവത്കരണ ഫയൽ കൈകാര്യം ചെയ്യാനും സ്വകാര്യ മേഖലയിലെ ഏകദേശം 70 ശതമാനം തൊഴിലാളികളുടെ മേൽനോട്ടം വഹിക്കാനും മേൽനോട്ട അതോറിറ്റികൾ തിരഞ്ഞെടുത്തിട്ടുണ്ട്. സ്വദേശിവത്കരണ ഫയൽ മാനേജ്മെന്റ് പ്രോഗ്രാമിലൂടെ സ്വദേശിവത്കരണ ചുമതലകൾ മേൽനോട്ട അതോറിറ്റികൾക്ക് കൈമാറുന്നതിന് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.
എല്ലാ മേൽനോട്ട അതോറിറ്റികളിലും കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. മേൽനോട്ട അധികാരികളെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനും മാനവ വിഭവശേഷി മൂലധനം വികസിപ്പിക്കുന്നതിനും മന്ത്രാലയം നിരവധി പരിപാടികളും സംരംഭങ്ങളും നടപ്പാക്കിവരുന്നുണ്ട്. സപ്ലൈ ആൻഡ് ഡിമാൻഡ് ഫോർ സൈറ്റ് യൂനിറ്റ് സംരംഭം, തൊഴിൽ സൃഷ്ടിക്കൽ സൂചിക, നൈപുണ്യ വികസന, പരിശീലന പരിപാടി എന്നിവ ഇതിൽ ഉൾപ്പെടുമെന്നും മന്ത്രി വിശദീകരിച്ചു.
സ്വദേശിവത്കരണത്തിനായുള്ള 'തൗതീൻ' പദ്ധതിയുടെ ആദ്യ പതിപ്പിൽ 39 സ്വദേശിവത്കരണ തീരുമാനങ്ങൾ ഉൾപ്പെട്ടിരുന്നതായി മാനവ വിഭവശേഷി-സാമൂഹിക വികസന ഡെപ്യൂട്ടി മന്ത്രി അബ്ദുല്ല ബിൻ നാസർ അബുതനീൻ പറഞ്ഞു. സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം 22 ലക്ഷത്തിലധികമായി. സൗദി തൊഴിൽ വിപണിയിൽ ഇത് റെക്കോഡാണ്.
സ്വകാര്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തൗതീൻ പദ്ധതി സംഭാവന ചെയ്തു. ഇത് സൗദി തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് 52 ശതമാനമായി വർധിപ്പിക്കാൻ കാരണമായതായും ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.