റിയാദ്: പൊതു പാർക്കുകളിലും വനപ്രദേശങ്ങളിലും സസ്യലതാദികൾ നിറഞ്ഞ ഇടങ്ങളിലും തീയിടുന്നതിനെതിരെ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫൻസ്. ഇതിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ തീയിടാൻ അനുവാദമുള്ളൂ എന്ന് അതോറിറ്റി ശക്തമായി ആവശ്യപ്പെട്ടു.
പൊതു-സ്വകാര്യ സ്വത്തുക്കളുടെയും മനുഷ്യജീവനുകളുടെയും സുരക്ഷ മുൻനിർത്തിയാണ് സിവിൽ ഡിഫൻസിെൻറ ഈ അടിയന്തര ഇടപെടൽ. പാർക്കുകളിലോ വനപ്രദേശങ്ങളിലോ ഉണങ്ങിയ മരങ്ങൾക്കും പുല്ലുകൾക്കും സമീപം അശ്രദ്ധമായി തീയിടുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകും. ഇത്തരം സുരക്ഷിതമല്ലാത്ത പ്രവൃത്തികൾ വലിയ തോതിൽ പച്ചപ്പ് നശിക്കുന്നതിനും വന്യജീവികളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നതിനും വഴിതെളിക്കും.
വിലയേറിയ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി സമൂഹത്തിൽ ഉടനീളം നിരന്തരമായ ജാഗ്രത ആവശ്യമാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. വ്യക്തികളുടെയും സമൂഹത്തിെൻറയും സുരക്ഷ ഉറപ്പാക്കുന്നതിനായി, വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സിവിൽ ഡിഫൻസ് കൃത്യമായി പ്രസിദ്ധീകരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സ്വദേശികളോടും താമസക്കാരോടും അതോറിറ്റി അഭ്യർത്ഥിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സഹായം തേടുന്നതിനായി മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിൽ ഉള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ ഉള്ളവർ 998 എന്ന നമ്പറിലും ബന്ധപ്പെടേണ്ടതാണെന്നും അതോറിറ്റി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.