റിയാദ്: സൗദിയിൽ ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ 21,022 പേർ പിടിയിലായി. വിവിധ സുരക്ഷ ഏജൻസികളുടെ ഏകോപനത്തോടെ നടന്ന ഫീൽഡ് ക്യാമ്പയിനിലാണ് ഇത്രയും പേരെ പിടികൂടിയതെന്ന് മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. താമസ നിയമം ലംഘിച്ച 15,038 പേരും, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച 3,484 പേരും, തൊഴിൽ നിയമം ലംഘിച്ച 2,500 പേരുമാണ് പിടിയിലായിട്ടുണ്ട്.
അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,466 പേർ പിടിയിലായി. ഇതിൽ 67 ശതമാനം പേർ ഇത്യോപ്യൻ പൗരന്മാരും 32 ശതമാനം പേർ യമനികളുമാണ്. കൂടാതെ, അതിർത്തി കടന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച 33 പേരെയും സുരക്ഷ വിഭാഗം പിടികൂടി. നിയമലംഘകർക്ക് യാത്രാസൗകര്യമോ താമസ സൗകര്യമോ നൽകിയ 15 പേർക്കെതിരെയും നടപടിയെടുത്തു.
നിലവിൽ 19,665 പുരുഷന്മാരും 1,513 സ്ത്രീകളും ഉൾപ്പെടെ 21,178 പേർ നിയമനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ 13,854 പേരെ യാത്ര രേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 2,187 പേരുടെ യാത്ര ബുക്കിങ് നടപടികൾ പൂർത്തിയാക്കിവരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 8,511 പേരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തി.
അതിർത്തി സുരക്ഷാ നിയമം ലംഘിക്കുന്നവർക്ക് സഹായം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. നിയമലംഘകകരെ സഹായിക്കുന്നത് 15 വർഷം വരെ തടവ്, 10 ലക്ഷം റിയാൽ വരെ പിഴ ഉൾപ്പെടെ കഠിന ശിക്ഷകൾ ലഭിക്കാവുന്ന കുറ്റമാണ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, മറ്റ് പ്രവിശ്യകളിലുള്ളവർ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.