ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന വസന്തകാല മഴയ്ക്ക് പിന്നാലെ രാജ്യം ഹരിതാഭമായ കാഴ്ചകളിലേക്ക് മാറുന്നു. ഇടക്കിടെ പെയ്ത മിതമായതും കനത്തതുമായ മഴയെത്തുടർന്ന് മണൽപരപ്പുകളിലും താഴ്‌വരകളിലും സസ്യങ്ങളും ചെടികളും സമൃദ്ധമായി മുളച്ചുപൊന്തിയത് സന്ദർശകരെ ആകർഷിക്കുന്ന മനോഹര ദൃശ്യമായി മാറിയിരിക്കുകയാണ്. പ്രകൃതിയിലുണ്ടായ ഈ മാറ്റവും അരുവികളുടെ ഒഴുക്കും പർവതങ്ങളിലെ മൂടൽമഞ്ഞുമെല്ലാം രാജ്യത്തെ ഇക്കോ ടൂറിസം സാധ്യതകൾക്ക് വലിയ ആക്കം കൂട്ടിയിട്ടുണ്ട്.
വശ്യമായി അൽ ബാഹ
തെക്കുപടിഞ്ഞാറൻ മേഖലയായ അൽ ബാഹയിൽ പർവത താഴ്‌വരകൾ മൂടൽമഞ്ഞും വെള്ളച്ചാട്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തി. പാറക്കെട്ടുകളിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങൾ സസ്യങ്ങളെ പുനരുജ്ജീവിപ്പിക്കുകയും വേനൽക്കാല ടൂറിസം കേന്ദ്രമെന്ന നിലയിൽ പ്രദേശത്തിെൻറ ചാരുത വർദ്ധിപ്പിക്കുകയും ചെയ്തു. ഈ അപൂർവമായ സീസണൽ പരിവർത്തനം ആസ്വദിക്കാനും പ്രകൃതിഭംഗി പകർത്താനുമായി സന്ദർശകരുടെ വലിയ പ്രവാഹമാണ് ഇവിടേക്ക് ഉണ്ടാകുന്നത്.
ഖസീമിൽ ക്യാമ്പിങ്
അൽ ഖസീം മേഖലയിൽ പെയ്ത മഴ മണൽക്കൂനകളെ ഒതുക്കുകയും ചെറിയ കുളങ്ങൾ രൂപപ്പെടുത്തുകയും ചെയ്തത് ഓഫ് റോഡ് ഡ്രൈവിങ്ങിനും ക്യാമ്പിങ്ങിനും അനുയോജ്യമായ സാഹചര്യം ഒരുക്കിയിട്ടുണ്ട്. ബുറൈദക്ക് സമീപമുള്ള മരുഭൂമിയിലേക്ക് തണുത്ത സായാഹ്നങ്ങളിൽ ക്യാമ്പ് ഫയറുകൾക്കായി യുവാക്കൾ കൂട്ടത്തോടെ എത്തുന്നുണ്ട്. റഫ മേഖലയുടെ വടക്ക് ഭാഗത്തുള്ള ചരിത്രപ്രസിദ്ധമായ സുബാല ഗ്രാമത്തിനടുത്തുള്ള പുൽമേടുകൾ ഇപ്പോൾ പിക്നിക് ഗ്രൗണ്ടുകളായി മാറി. മിതമായ കാലാവസ്ഥ തേടുന്ന കുടുംബങ്ങളുടെ പ്രധാന താവളമാണിവിടം.
ചാരുതയാർന്ന് ഹാഇൽ
ഹാഇൽ മേഖലയിലും മഴ മരുഭൂമിയെയും പർവതപ്രദേശങ്ങളെയും ഹരിതാഭമാക്കിയിട്ടുണ്ട്. അജ, സൽമ പർവതനിരകൾ പച്ചവിരിച്ചു കിടക്കുന്ന കാഴ്ച വിസ്മയകരമാണ്. ഇവിടെയും സീസണൽ ക്യാമ്പുകൾ സജീവമായിക്കഴിഞ്ഞു. ഹ്രസ്വകാല മഴയിലൂടെ രാജ്യത്തിെൻറ മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയുടെ വർണാഭമായ ദൃശ്യമാണ് ഇപ്പോൾ ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ പ്രദേശം കൂടുതൽ പച്ചപ്പണിഞ്ഞ് സൗദി പരിസ്ഥിതിയുടെ വൈവിധ്യവും സമ്പന്നതയും കൂടുതൽ പ്രതിഫലിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.