റിയാദ്: സൗദി അറേബ്യയിൽ ഉപഭോക്തൃ സംരക്ഷണവും വിപണിയിലെ സുതാര്യതയും ലക്ഷ്യമിട്ട് വാണിജ്യ മന്ത്രാലയം പുതിയ പിഴകൾ ഏർപ്പെടുത്തുന്നു. ഇതുവരെ പ്രത്യേക ശിക്ഷ നിശ്ചയിച്ചിട്ടില്ലാത്ത നിയമലംഘനങ്ങൾക്കാണ് ഇനി കടുത്ത പിഴ വരുന്നത്. നഗരസഭകളുടെ തരംതിരിവ് അനുസരിച്ച് അഞ്ച് തലങ്ങളിലായി നിശ്ചയിച്ചിട്ടുള്ള പിഴകൾ, കുറ്റം ആവർത്തിച്ചാൽ ഇരട്ടിയാകും.
വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബി പുറപ്പെടുവിക്കാനിരിക്കുന്ന ഈ പുതിയ ഉത്തരവിന്റെ കരട് രൂപം പൊതുജന അഭിപ്രായത്തിനായി 'ഇസ്തിത്ലാഅ്' പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം നിയമലംഘനങ്ങൾക്കും അത് തിരുത്താൻ സ്ഥാപനങ്ങൾക്ക് 14 ദിവസത്തെ സാവകാശം ലഭിക്കും. അടിസ്ഥാന സേവനങ്ങളിലെ ലംഘനങ്ങൾക്ക് 200 മുതൽ 1000 റിയാൽ വരെയാണ് പിഴ.
ഉൽപ്പന്നങ്ങൾ വിൽക്കാൻ വിസമ്മതിക്കുക, ബില്ലുകൾ നൽകാതിരിക്കുകയോ അതിൽ വ്യക്തമായ വിവരം ഇല്ലാതിരിക്കുകയോ ചെയ്യുക, വില രേഖപ്പെടുത്താതിരിക്കുക, പ്രഖ്യാപിത വിലയേക്കാൾ കൂടുതൽ ഈടാക്കുക, തെറ്റായ വിവരങ്ങൾ നൽകുക എന്നിവ ഇതിൽ പെടുന്നു. 'വിറ്റ സാധനങ്ങൾ തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ഇല്ല' എന്ന വാചകം കടകളിലോ ബില്ലുകളിലോ ഉപയോഗിക്കരുത്.
സബ്‌സിഡി മാവ് ഉപയോഗിക്കുന്ന ബേക്കറികൾ നിശ്ചിത അളവിൽ റൊട്ടി നൽകാതിരുന്നാലും, ബന്ധപ്പെടാനുള്ള വിവരങ്ങൾ തെറ്റായി നൽകിയാലും, മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സീലിങ് സ്റ്റിക്കർ നീക്കിയാലും ഈ പിഴ ബാധകമാകും. ഗുരുതരമായ ചില വീഴ്ചകൾക്ക് 1,000 മുതൽ 5,000 റിയാൽ വരെയാണ് പിഴ. ബേക്കറികൾക്ക് അനുവദിച്ച മാവ്/റൊട്ടി ക്വാട്ടയുടെ 5 ശതമാനത്തിലധികം പാഴാക്കൽ, കൃത്യമായ ഉറവിടമില്ലാത്ത സാധനങ്ങൾ വിൽക്കൽ, സ്ഥാപനത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ഇല്ലാതിരിക്കൽ എന്നിവയാണ് ഈ വിഭാഗത്തിൽ വരുന്നത്.
സർക്കാർ സബ്‌സിഡി മാവ് വീണ്ടും റീ-പാക്ക് ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ 2,000 മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തും. ഔദ്യോഗിക വിലയേക്കാൾ കൂടുതൽ തുക ഈടാക്കുകയോ വിപണിയിൽ കൃത്രിമ വിലക്കയറ്റം നടത്തുകയോ ചെയ്താൽ ഔദ്യോഗിക വിലയും വിറ്റ വിലയും തമ്മിലുള്ള വ്യത്യാസത്തിന് തുല്യമായ തുക പിഴയായി നൽകണം. ഈ പിഴ തുക 5,000 റിയാലിൽ കുറയാൻ പാടില്ലാത്തതും പരമാവധി ഒരു ലക്ഷം റിയാൽ വരെ ആയിരിക്കുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.