സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ യോഗം
സോമാലിയയുടെ
പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമോ വിഭജന ശ്രമങ്ങളോ അംഗീകരിക്കില്ലെന്ന് യോഗം വ്യക്തമാക്കിറിയാദ്: സോമാലിയയുടെ ഐക്യത്തിനും പ്രാദേശിക സമഗ്രതക്കും വിരുദ്ധമായ നീക്കങ്ങളെ ശക്തമായി എതിർക്കുമെന്ന് സൗദി അറേബ്യ. ജിദ്ദയിൽ ചേർന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗ തീരുമാനങ്ങൾക്ക് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സോമാലിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമോ വിഭജന ശ്രമങ്ങളോ അംഗീകരിക്കില്ലെന്ന് യോഗം വ്യക്തമാക്കി. സോമാലിയൻ വിഷയത്തിൽ ഒ.ഐ.സി സ്വീകരിച്ച നിലപാടുകൾ മേഖലയുടെ സമാധാനത്തിന് അനിവാര്യമാണെന്ന് മന്ത്രിസഭ വിലയിരുത്തി. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന നിലപാട് സൗദി ആവർത്തിച്ചു.
1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി, കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ സൗദി പിന്തുണക്കുന്നു.
മേഖലയിൽ സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി നടത്തിയ ചർച്ചകൾ മന്ത്രിസഭ അവലോകനം ചെയ്തു. സൗദിയിൽ വിജയകരമായി പൂർത്തിയായ ‘ഗൾഫ് ഷീൽഡ് 2026’ സംയുക്ത സൈനികാഭ്യാസത്തെ മന്ത്രിസഭ പ്രശംസിച്ചു.
ജി.സി.സി രാജ്യങ്ങളിലെ വ്യോമസേനകൾ, വ്യോമ പ്രതിരോധ സേനകൾ, ഏകീകൃത സൈനിക കമാൻഡ് എന്നിവയാണ് ഇതിൽ പങ്കെടുത്തത്.
പ്രാദേശിക പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതും സൈനിക സന്നദ്ധതയും തയാറെടുപ്പും മെച്ചപ്പെടുത്തുന്നതും മേഖലയിലെ സുരക്ഷ വെല്ലുവിളികളെ നേരിടുന്നതിൽ ഗൾഫ് രാജ്യങ്ങളുടെ ഐക്യം പ്രകടമാക്കുന്നതുമാണ് ഈ സൈനികാഭ്യാസമെന്നും മന്ത്രിസഭ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.