ടോട്ടൽപേ സഹസ്ഥാപകരായ ആകിഫ് മൊഹ്സിൻ, റഹീം പട്ടർക്കടവൻ എന്നിവർ
ജിദ്ദ: ഇന്ത്യൻ ഫിൻടെക് കമ്പനിയായ ‘ടോട്ടൽപേ’ സൗദി അറേബ്യയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നു. സൗദി സെൻട്രൽ ബാങ്കിൽ (സാമ) നിന്ന് ഇ-കൊമേഴ്സ് പേയ്‌മെൻറ് ടെക്നിക്കൽ സർവീസ് പ്രൊവൈഡർ ആയി പ്രവർത്തിക്കാനുള്ള സുപ്രധാന അനുമതി നേടി. ഈ ഉന്നത പദവിയും അംഗീകാരവും കൈവരിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന ചരിത്രനേട്ടവും ഇതോടെ ടോട്ടൽപേയ്ക്ക് സ്വന്തമായി.
സൗദിയിൽ അതിവേഗം കുതിച്ചുയരുന്ന ഡിജിറ്റൽ പേയ്‌മെൻറ് മേഖലയ്ക്ക് കൂടുതൽ കരുത്തുപകരുകയാണ് കമ്പനിയുടെ ലക്ഷ്യം. ബിസിനസ് സ്ഥാപനങ്ങൾക്കായി സുരക്ഷിതവും നൂതനവുമായ പേയ്‌മെൻറ് ഗേറ്റ്‌വേ, ഓർക്കസ്ട്രേഷൻ പ്ലാറ്റ്‌ഫോം സേവനങ്ങൾ ലഭ്യമാക്കാൻ ഈ ചുവടുവെപ്പിലൂടെ ടോട്ടൽപേയ്ക്ക് സാധിക്കും. ജി.സി.സി മേഖലയിലുടനീളം തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് സൗദിയിലേക്കുള്ള ഈ വിപുലീകരണം.
2022ൽ പ്രവർത്തനം ആരംഭിച്ച ടോട്ടൽപേ ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച വളർച്ചയാണ് കൈവരിച്ചത്. ഇതിനകം 1500ലധികം മുൻനിര ബിസിനസ് സ്ഥാപനങ്ങൾക്ക് സേവനം നൽകിയ കമ്പനി, ഒരു ബില്യൺ യു.എസ് ഡോളറിലധികം മൂല്യം വരുന്ന ഡിജിറ്റൽ ഇടപാടുകൾ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. സൗദിയിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും ഫിൻടെക് മേഖലയുടെയും ദ്രുതഗതിയിലുള്ള വളർച്ചയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ടോട്ടൽപേ സഹസ്ഥാപകരും യുവസംരംഭകരുമായ ബംഗളുരു സ്വദേശി ആകിഫ് മൊഹ്സിനും മലയാളിയായ റഹീം പട്ടർക്കടവനും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച അവർ, കണിശമായ അനുമതി നടപടികളിലുടനീളം മികച്ച മാർഗനിർദ്ദേശവും പ്രഫഷനലിസവും പുലർത്തിയ സൗദി സെൻട്രൽ ബാങ്കിന് (സാമ) പ്രത്യേക നന്ദിയും രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ മേഖലകളിലെ തങ്ങളുടെ ദീർഘകാല നിക്ഷേപ പദ്ധതികളുടെ ഭാഗമായി സൗദിയിലെ ബാങ്കുകൾ, ഫിൻടെക് സ്ഥാപനങ്ങൾ, വ്യാപാരികൾ എന്നിവരുമായി കൈകോർത്ത് കൂടുതൽ സുരക്ഷിതവും ആധുനികവുമായ പേയ്‌മെൻറ് ആവാസവ്യവസ്ഥ ഒരുക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും കമ്പനി അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.