റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. ടെലികമ്യൂണിക്കേഷന്‍ കമ്പനികളിലെ കസ്റ്റമര്‍ സര്‍വീസ്, കോള്‍ സെന്‍ററുകള്‍, ഊര്‍ജ-മിനറല്‍ മേഖല, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയാണ് പുതുതായി സ്വദേശിവത്കരണത്തിന് നിശ്ചയിച്ചിരിക്കുന്നതെന്ന് വക്താവ് വിശദീകരിച്ചു. കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ സ്വദേശി യുവതികള്‍ക്ക് കൂടുതല്‍ അവസരം നല്‍കും.
ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഇന്‍ഷൂറന്‍സ്, ഗതാഗതം, ചില്ലറ വില്‍പന, മെഡിക്കല്‍ ഷാപ്പുകള്‍ എന്നിവയില്‍ അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന പുതിയ മേഖലയെക്കുറിച്ച് വക്താവിന്‍െറ പ്രഖ്യാപനം. ടെലികമ്യൂണിക്കേഷന്‍ കമ്പനിയിലെ കസ്റ്റമര്‍ സര്‍വീസില്‍ വിളിച്ച സ്വദേശി വനിതക്ക് സേവനം ചെയ്യാന്‍ വിദേശി വനിതയായിരുന്നു എന്ന പരാതി തൊഴില്‍ മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് വക്താവ് ഇത്തരത്തില്‍ പ്രതികരിച്ചത്. സ്വദേശി യുവതികള്‍ക്ക് നീക്കിവെച്ച തൊഴിലുകളില്‍ അയല്‍ അറബ് രാജ്യങ്ങളിലെ വനിതകള്‍ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു മന്ത്രാലയത്തിന് ലഭിച്ച പരാതി.
കൂടാതെ ഊര്‍ജം, മിനറല്‍, വ്യവസായം എന്നീ മേഖലയിലുള്ള സ്വകാര്യ കമ്പനികളിലും സ്വദേശിവത്കരണം നടപ്പാക്കാന്‍ മന്ത്രാലയം ശ്രമം നടത്തിവരികയാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.