ഗസ്സയിൽ ഭക്ഷണവും ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകളും വിതരണം ചെയ്തപ്പോൾ
ജിദ്ദ: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീനികൾക്ക് കൈത്താങ്ങായി സൗദി അറേബ്യയുടെ പുതിയ ഭക്ഷ്യസഹായം എത്തി. സൗദി അറേബ്യയുടെ ഔദ്യോഗിക ദുരിതാശ്വാസ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെൻററിെൻറ (കെ.എസ്. റിലീഫ്) നേതൃത്വത്തിലുള്ള വലിയ വാഹനവ്യൂഹം റഫ അതിർത്തി കടന്നാണ് ഗസ്സയിലെത്തിയത്. ഗസ്സയിൽ കടുത്ത പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കായി 24,000 ചൂടുള്ള ഭക്ഷണപ്പൊതികളും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കൊട്ടകളുമാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്.
കെ.എസ്. റിലീഫിെൻറ പങ്കാളിത്ത ഏജൻസിയായ ‘സൗദി സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജി’െൻറ മേൽനോട്ടത്തിലാണ് വിതരണ നടപടികൾ പൂർത്തിയാക്കിയത്. ഖാൻ യൂനുസിലെ വിവിധ അഭയാർത്ഥി ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരുന്നു വിതരണം. മേഖലയിലെ ഭക്ഷണ വിതരണവും മറ്റ് സംഘടിത സേവന പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളിൽ ഫലസ്തീൻ ജനതയെ പിന്തുണയ്ക്കാനുള്ള സൗദി അറേബ്യയുടെ ശക്തമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹായങ്ങൾ തുടരുന്നത്. ഫലസ്തീനികൾ നേരിടുന്ന ദുരിതങ്ങൾക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ രാജ്യം നടത്തിവരുന്ന മാനുഷിക ഇടപെടലുകളുടെ തുടർച്ചയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.