റിയാദ്: മരുഭൂമിയുടെ വന്യതയിൽ അകപ്പെട്ട ആടുജീവിതങ്ങൾ അവസാനിക്കേുന്നേയില്ല. സൗദിയിൽ കാണാതായ തമിഴ്നാട് സ്വദേശിയെ മരുഭൂമിയിൽ കണ്ടെത്തിയതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. ചിലരെങ്കിലും ഭാഗ്യംകൊണ്ട് രക്ഷപ്പെടുന്നുണ്ടെങ്കിലും പലരും കാണാമറയത്ത് ഊരും പേരുമില്ലാതെ കഴിയുന്നുണ്ടാവണം. കഴിഞ്ഞ ഒരു വർഷമായി നാട്ടിലെ കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന തമിഴ്നാട് ഭാരതി നഗർ സ്വദേശി പുകലന്തി തങ്കരശുവിനെയാണ് (50) റിയാദ് പ്രവിശ്യയിലെ ദവാദ്മിയിൽനിന്ന് 50 കിലോമീറ്റർ അകലെ മരുഭൂമിയിൽനിന്ന് മലയാളി സാമൂഹികപ്രവർത്തകർ കണ്ടെത്തിയത്.
നാലരവർഷം മുമ്പാണ് ഇയാൾ തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. റിയാദ് എയർപോർട്ടിലിറങ്ങിയ തങ്കരശുവിനെ സ്പോൺസർ 350 കിലോമീറ്ററകലെ ദവാദ്മിയിലെ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം ഇയാൾ പുറംലോകം കണ്ടിട്ടില്ല. മരുഭൂമിയിൽ ഒട്ടകങ്ങളെ മേക്കലായിരുന്നു ജോലി. തമിഴ്നാട്ടുകാരൻതന്നെയായ മറ്റൊരാൾ കൂടി മാത്രമേ ആ പ്രദേശത്തുണ്ടായിരുന്നുള്ളൂ. അയാളുടെ ഫോണിൽനിന്നാണ് നാട്ടിലെ കുടുംബവുമായി തങ്കരശു ബന്ധപ്പെട്ടിരുന്നത്.
ഒരു വർഷം മുമ്പുവരെ ഇങ്ങനെ കുടുംബത്തെ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിനുശേഷം ഒരു ബന്ധവുമില്ലാതായി. ഇയാൾ എവിടെയാണെന്ന് കുടുംബത്തിനും അറിയാതെയായി. നാലുവർഷത്തിനിടെ സ്പോൺസർ ശമ്പളം നേരിട്ട് കൊടുത്തിരുന്നില്ല.
എത്രയാണ് ശമ്പളമെന്നും തങ്കരശുവിന് അറിയില്ലായിരുന്നു. അയാളുടെ സുഹൃത്തിെൻറ കൈയിൽ കൊടുത്തിട്ട് അയാളെകൊണ്ട് തങ്കരശുവിെൻറ വീട്ടിലേക്ക് പണം അയപ്പിക്കുകയാണ് സ്പോൺസർ ചെയ്തിരുന്നത്. എന്നാൽ, നാട്ടുകാരനായ ആ സുഹൃത്ത് ഒരു വർഷം മുമ്പ് മരിച്ചു. അതോടെയാണ് ഫോൺ വഴി നാട്ടിലേക്കുള്ള ബന്ധവും വീട്ടിലേക്ക് പണം ചെല്ലലും അവസാനിച്ചത്. മാസങ്ങളോളം ഇയാളെ കുറിച്ച് ഒരു വിവരവും ഇല്ലാതാവുകയും പണം വരാതാവുകയും ചെയ്തതോടെ കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി അയച്ചു. എംബസി അധികൃതരുടെ നിർദേശത്തെ തുടർന്ന് ഐ.സി.എഫ് എന്ന മലയാളി സംഘടനയാണ് ഇയാളെ അന്വേഷിച്ചിറങ്ങിയത്.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സൗദി പൗരന്മാരുടെ സഹായത്തിൽ മരുഭൂമിയിലെ ഒട്ടകക്കൂട്ടങ്ങൾക്കിടയിൽനിന്ന് തങ്കരശുവിനെ കണ്ടെത്തുകയായിരുന്നു. ജോലിസ്ഥലത്തുനിന്ന് പുറത്തുപോകാനോ പുറംലോകവുമായി ബന്ധപ്പെടാനോ സ്പോൺസർ അനുവദിച്ചിരുന്നില്ലത്രേ. സ്പോൺസർ പലതവണ ശരീരിക പീഡനം ഏൽപിച്ചിരുന്നെന്ന് തങ്കരശു പറയുന്നു. വെള്ളിയാഴ്ചയാണ് ഇയാളെ കണ്ടെത്തിയത്. സൗദി പാസ്പോർട്ട് വിഭാഗത്തിലും (ജവാസത്ത്) തൊഴിൽ മന്ത്രാലയത്തിലും പരാതി നൽകി നാട്ടിൽ പോകാൻ ആവശ്യമായ രേഖകൾ തയാറാക്കുമെന്ന് ദവാദ്മിയിലെ ഐ.സി.എഫ് ജീവകാരുണ്യ വിഭാഗം പ്രവർത്തകൻ റിയാസ് പോത്തന്നൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സുബ്രഹ്മണ്യം, ചന്ദ്രൻ, മൂസക്കുട്ടി തുടങ്ങിയവർ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.