റിയാദ്: മാസങ്ങളായി ശമ്പളം മുടങ്ങി ദുരിതത്തിൽ കഴിഞ്ഞ മലയാളിയെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലയച്ചു. 17 വർഷമായി സൗദി അറേബ്യയിലെ നദ്വ എന്ന സ്ഥലത്ത് ഒരു ബഖാലയിൽ ജോലി ചെയ്തിരുന്ന പാലക്കാട്, പണ്ടംകോട് സ്വദേശി സുരേന്ദ്രൻ മാസങ്ങളോളം ശമ്പളം മുടങ്ങി ദുരിതത്തിലായിരുന്നു. സ്വദേശി പൗരെൻറ കീഴിൽ ബഖാലയിൽ ജോലി ചെയ്തുവരുന്നതിനിടെ യമനി പൗരൻ സ്ഥാപനം വാങ്ങി. പുതിയ തൊഴിലുടമയുടെ കീഴിൽ ജോലിയിൽ തുടരാൻ വിസ്സമതിച്ചപ്പോൾ താമസസ്ഥലത്തുനിന്ന് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുകയും പാസ്പോർട്ട് പിടിച്ചുവെക്കുകയും ചെയ്തു. തുടർന്ന് ജോലിയിൽ തുടരാൻ നിർബന്ധിതനായി. എന്നാൽ, നിരന്തരം ശമ്പളം മുടങ്ങുകയും നാട്ടിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം നിരസിക്കുകയും ചെയ്തപ്പോൾ സഹികെട്ട് ജോലിയിൽനിന്നും മാറിനിന്നു. എന്നിട്ടും പരിഹാരമുണ്ടായില്ല.
ജോലിയും ശമ്പളവും കിടക്കാനിടവും ഇല്ലാതെ ദുരിതത്തിലായപ്പോൾ സുഹൃത്തുക്കളുടെ അടുക്കൽ അഭയം പ്രാപിച്ചു. സുഹൃത്തും പ്ലീസ് ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തകനുമായ സുരേഷ് കുളത്തുപ്പുഴ വഴി ആ സംഘടനയുടെ ചെയർമാൻ ലത്തീഫിനെ ബന്ധപ്പെട്ട് സഹായം തേടി. വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപെടുത്തുകയും അവിടെനിന്ന് അനുമതി പത്രവുമായി സ്പോൺസറെ ബന്ധപ്പെടുകയും ചെയ്തു. നിരന്തരം സമീപിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. ഇതോടെ, പാസ്പോർട്ടിന് പകരം ഇന്ത്യൻ എംബസിയിൽനിന്ന് ഔട്ട് പാസ് നേടി തർഹീലിൽ നിന്ന് എക്സിറ്റ് അടിക്കുകയായിരുന്നു. പ്ലീസ് ഇന്ത്യ നൽകിയ വിമാന ടിക്കറ്റിൽ കഴിഞ്ഞദിവസം നാട്ടിലെത്തി. സജീർ വള്ളിയോത്ത്, റഹീസ് വളാഞ്ചേരി, ബഷീർ പാലക്കുറ്റി, എൻജി. ശ്രീകുമാർ, രബീഷ് കോക്കല്ലൂർ, പ്രജിത്ത് കൊല്ലം, ഷറഫു മണ്ണാർക്കാട് എന്നിവരും സഹായിക്കാൻ മുന്നിട്ടിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.