ദമ്മാം: കമ്പനിയാവശ്യാർഥം ബാങ്കിൽനിന്ന് പണമെടുത്ത് പുറത്തിറങ്ങിയ മലയാളിയെ പിന്തുടർന്നെത്തിയ സംഘം 80,000 റിയാൽ തട്ടിയെടുത്തു. ഖാലിദയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനിൽനിന്നാണ് പണം കവർന്നത്. ഞായറാഴ്ച രാവിലെ ഖാലിദിയയിൽ നോവോട്ടലിന് സമീപമാണ് സംഭവം. സൗദി ബ്രിട്ടീഷ് ബാങ്കിെൻറ കോർണിഷ് ശാഖയിൽനിന്ന് പണവുമായി പുറത്തിറങ്ങിയതായിരുന്നു ഇദ്ദേഹം. കമ്പനിക്ക് സമീപം വാഹനം പാർക്കു ചെയ്യുന്നതിനിടയിലാണ് ആക്രമിസംഘം എത്തിയത്.
ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുേമ്പാൾ തൊട്ടടുത്ത് കാത്തുനിന്നിരുന്ന ഒരാൾ ഒാടിയെത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. മലയാളി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും മറ്റ് മൂന്നുപേർകൂടിയെത്തി സംഘമായി ഇയാളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഒളിപ്പിച്ചു വെച്ചിരുന്ന വാൾ എടുത്ത് വെട്ടാൻ ശ്രമിച്ചതോടെ ഇയാൾ പണമടങ്ങിയ ബാഗ് വിട്ടുകൊടുത്തു. നിമിഷങ്ങൾക്കകം ഇവർ ബാഗുമായി കടന്നുകളയുകയും ചെയ്തു. ഉടൻതന്നെ പൊലീസ് എത്തുകയും വിരലടയാളം സഹിതമുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരുടേയും മുഖം വ്യക്തമല്ല.
വർഷങ്ങളായി കമ്പനിക്ക് വേണ്ടി ബാങ്കിൽ പോകുന്നതും പണം ശേഖരിക്കുന്നതും ഇദ്ദേഹമാണ്. ഇത് കൃത്യമായി മനസ്സിലാക്കിയ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് സംശയം. അതേസമയം, ഞായറാഴ്ച ൈവകീട്ട് വാഹനം പാർക്ക് ചെയ്ത് താമസസ്ഥലത്തേക്ക് പോയ മലപ്പുറം സ്വദേശിയെ അഞ്ചംഗ സംഘം തടഞ്ഞുനിർത്തി കത്തികാട്ടി ഇഖാമയും എ.ടി.എം കാർഡും പണവും അടങ്ങുന്ന പഴ്സ് തട്ടിയെടുത്തു. ദമ്മാമിലെ കൂജ പാർക്കിന് സമീപമാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. ഷോപ്പിങ് കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീയുെട ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞത് ദിവസങ്ങൾക്കു മുമ്പാണ്. െചറിയ ഇടവേളക്കുശേഷം വീണ്ടും അക്രമങ്ങൾ പതിവാകുന്നത് പ്രവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
കവർച്ചക്കാരുടെ ആക്രമണത്തിനിടെ നിലത്തുവീണ് മലയാളി യുവതിക്ക് പരിക്ക്
റിയാദ്: സ്കൂട്ടറിലെത്തിയ കവർച്ചക്കാർ ബാഗ് തട്ടിപ്പറിക്കുന്നതിനിടെ നിലത്തുവീണ് മലയാളി യുവതിക്ക് പരിക്ക്. ബത്ഹയിൽ ശനിയാഴ്ച രാത്രി ഒമ്പതോടെ കാസർകോട് ഉപ്പള സ്വദേശിനി നിഷാനയാണ് ആക്രമണത്തിന് ഇരയായത്. ബത്ഹ സഫാമക്ക പോളിക്ലിനിക്കിലെ ജീവനക്കാരനായ സുബൈറിെൻറ ഭാര്യയായ നിഷാനയും കുട്ടിയും ഒരു മാസം മുമ്പാണ് സന്ദർശക വിസയിൽ റിയാദിലെത്തിയത്.
ശാര റെയിലിലെ ഫ്ലാറ്റിലാണ് ഇവർ താമസിക്കുന്നത്. ശാര ഗുറാബിയിലെ പാർക്കിലേക്ക് നടന്നുപോകുേമ്പാൾ റോഡിലൂടെ സ്കൂട്ടറിൽ എത്തിയ സംഘം അൽറയാൻ പോളിക്ലിനിക്കിന് മുന്നിൽ വെച്ച് നിഷാനയുടെ തോളിൽ കിടന്ന ബാഗ് പിടിച്ചുപറിക്കുകയായിരുന്നു. ഒാർക്കാപ്പുറത്തുണ്ടായ ആക്രമണത്തിൽ നിലതെറ്റിയ നിഷാന റോഡിൽ വീണു. കൈയിലും നെറ്റിയിലും പരിക്കേറ്റു. കൈയിലുണ്ടായ മുറിവിൽ രണ്ട് തുന്നലിടേണ്ടിവന്നു. പേടിച്ചുപോയ അവർ ഇനിയും ആഘാതത്തിൽ നിന്ന് മുക്തയായിട്ടില്ല. പിടിച്ചുപറിച്ച ബാഗ് കവർച്ചക്കാർ കൊണ്ടുപോയി. ബാഗിൽ നിഷാനയുടെയും കുട്ടിയുടെയും പാസ്പോർട്ടുകളും മൊബൈൽ ഫോണുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.