ഔഷധ നിർമാണ ഗുണനിലവാരം ഉയർത്താൻ സൗദി-റഷ്യൻ സഹകരണത്തിനുള്ള
കരാർ ഒപ്പിട്ടപ്പോൾ
റിയാദ്: ആഗോളതലത്തിൽ ഔഷധ നിർമാണമേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനായി സൗദി അറേബ്യയും റഷ്യയും പുതിയ സഹകരണ കരാർ ഒപ്പുവെച്ചു. സെൻറ് പീറ്റേഴ്സ്ബർഗിൽ നടന്ന 29ാമത് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിലാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും റഷ്യൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽസ് ആൻഡ് ഗുഡ് പ്രാക്ടിസുമായി ഔദ്യോഗിക ധാരണയിലെത്തിയത്.
സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാെൻറ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സൗദി അതോറിറ്റിയെ പ്രതിനിധീകരിച്ച് ഓപറേഷൻസ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് സാമി അൽസഖറും, റഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി ഡയറക്ടർ വ്ലാഡിസ്ലാവ് ഷെസ്റ്റാക്കോവും കരാറിൽ ഒപ്പുവെച്ചു.
ഔഷധ ഉൽപന്നങ്ങളുടെ നിയന്ത്രണം, കൃത്യമായ മേൽനോട്ട രീതികൾ എന്നിവ പരസ്പരം കൈമാറാൻ കരാർ ലക്ഷ്യമിടുന്നുണ്ട്. മികച്ച ഉൽപാദന രീതികൾ വികസിപ്പിക്കുക, ഔഷധ പരിശോധനക്കുള്ള ഗുണനിലവാര മാനേജ്മെൻറ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ സാങ്കേതിക മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. ഇതിനുപുറമെ, ഈ മേഖലയിലെ വിദഗ്ധരായ ഉദ്യോഗസ്ഥർക്ക് ആവശ്യമായ മികച്ച പരിശീലനം ഉറപ്പാക്കാനും അനുഭവസമ്പത്ത് പങ്കുവെക്കാനും പുതിയ കരാറിലൂടെ സാധിക്കും. ലോകത്തിലെ പ്രമുഖ സാമ്പത്തിക വേദികളിൽ ഒന്നായ സെൻറ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിലാണ് നിർണായക കരാർ രൂപപ്പെട്ടത്.
വിവിധ രാഷ്ട്രത്തലവന്മാർ, നയരൂപകർത്താക്കൾ, വൻകിട കോർപറേറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ഈ ആഗോള കൂട്ടായ്മയിൽ, ‘പ്രായോഗിക സംഭാഷണം: സ്ഥിരതയുള്ള ഭാവിയിലേക്കുള്ള പാത’ എന്നതായിരുന്നു ഈ വർഷത്തെ പ്രധാന ചർച്ചാ വിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.