അൽ ഖോബാർ: രാജ്യത്ത് നിലനിൽക്കുന്ന സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായി, അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും വിവരങ്ങൾ കൃത്യമായി സ്ഥിരീകരിക്കണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. വിവരങ്ങൾ ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ സാഹചര്യം ഉയർന്ന പൊതുജാഗ്രതയും മാധ്യമ ഉത്തരവാദിത്തവും ആവശ്യപ്പെടുന്നുണ്ടെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും അനാവശ്യ ആശങ്ക സൃഷ്ടിക്കാനും ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സമീപ ദിവസങ്ങളിൽ പ്രതിരോധ മന്ത്രാലയം നടത്തിയ വ്യോമ പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. സൗദി വ്യോമ പ്രതിരോധ സേന ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് വിജയകരമായി തകർത്തിരുന്നു. രാജ്യത്തിെൻറ വ്യോമപരിധിയും പ്രധാന അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ.
പൊതുസുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
അതേസമയം, സൗദി തകർത്ത ഒരു ബാലിസ്റ്റിക് മിസൈലിന്‍റെ അവശിഷ്ടങ്ങൾ റിയാദിലെ ഒരു താമസ മേഖലയിൽ വീണതായി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. സംഭവത്തിൽ നാല് ഏഷ്യൻ സ്വദേശികൾക്ക് പരിക്കേൽക്കുകയും ചെറിയ തോതിൽ സ്വത്ത് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അംഗീകൃത നടപടിക്രമങ്ങൾ പ്രകാരം സാഹചര്യം കൈകാര്യം ചെയ്തതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. സാധാരണ ജനവാസ മേഖലകളെ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.