റിയാദ്: സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികളിലെ ജോലിക്കാരുടെ ഇഖാമ പുതുക്കാന്‍ വൈകിയതിനുള്ള പിഴ സർക്കാർ തന്നെ വഹിക്കും. പദ്ധതി വിഹിതം സർക്കാരിൽ നിന്ന് ലഭിക്കാന്‍ വൈകിയ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കാണ് ഇളവ് ലഭിക്കുക. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇഖാമ പിഴ ഇളവ് ചെയ്തുകൊണ്ടുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
ധനകാര്യ മന്ത്രി സമര്‍പ്പിച്ച ശിപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച വാര്‍ത്താവിനിമയ മന്ത്രി ഡോ. അവ്വാധ് ബിന്‍ സാലിഹ് അല്‍അവ്വാധ് പറഞ്ഞു. കിരീടാവകാശി അധ്യക്ഷനായുള്ള സൗദി സാമ്പത്തിക, വികസന സഭ ഒരു മാസം മുമ്പ് ശിപാര്‍ശക്ക് അംഗീകാരം നല്‍കിയിരുന്നു. ഇഖാമ കാലാവധി തീരുന്ന സമയത്ത് തൊഴിലാളി സര്‍ക്കാര്‍ പദ്ധതിയില്‍ ജോലിയിലായിരിക്കണമെന്നും പിഴ ഇളവിന് നിബന്ധന വെച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇളവിന് അര്‍ഹരാവുന്ന ജോലിക്കാരുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് നടത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ധനകാര്യ മന്ത്രിയെ മന്ത്രിസഭ ചുമതല ഏല്‍പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.