സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചിയും (ഫയൽ ചിത്രം)
ജിദ്ദ: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീനികൾക്ക് കൈത്താങ്ങായി സൗദി അറേബ്യയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നു. സൗദിയുടെ ഔദ്യോഗിക ദുരിതാശ്വാസ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) കഴിഞ്ഞ ദിവസം മാത്രം 25,400 ഭക്ഷണപ്പൊതികളാണ് ചൂടോടെ വിതരണം ചെയ്തത്.
ഫലസ്തീൻ ജനതയോടുള്ള രാജ്യത്തിെൻറ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചുകൊണ്ട് ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സഹായമെത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഴ്ച ഖാൻ യൂനിസിലെ അഭയാർത്ഥി ക്യാമ്പുകളിൽ നൂറുകണക്കിന് ഭക്ഷ്യക്കിറ്റുകളും 24,000 ഭക്ഷണപ്പൊതികളും വിതരണം ചെയ്തിരുന്നു.
മധ്യ ഗസ്സയിലെ ദുരിതബാധിതർക്കായി ഇതിനകം ഏകദേശം 3.6 കോടി ഭക്ഷണപ്പൊതികൾ സൗദി വിതരണം ചെയ്തതായി സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു. കേവലം ഭക്ഷണവിതരണത്തിൽ ഒതുങ്ങാതെ, ഈ പദ്ധതിയുടെ ഭാഗമായി 40 തദ്ദേശവാസികൾക്ക് വിതരണ ചുമതലകൾ നൽകിക്കൊണ്ട് അവർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാനും കെ.എസ്. റിലീഫിന് സാധിച്ചു.
ഗസ്സയിലേക്ക് ആശ്വാസമെത്തിക്കാൻ വ്യോമപാത തുറന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ജോർദാൻ, ഈജിപ്ത് അതിർത്തികൾ വഴി 80-ലധികം വിമാനങ്ങളും ഡസൻ കണക്കിന് കപ്പലുകളിലുമായി ടൺ കണക്കിന് അവശ്യവസ്തുക്കളും മരുന്നുകളും ഭക്ഷണസാമഗ്രികളും ഇതിനകം ഗസ്സയിലെത്തിച്ചു കഴിഞ്ഞു. ഏതൊരു പ്രതിസന്ധിഘട്ടത്തിലും ഫലസ്തീനികൾക്കൊപ്പം നിലകൊള്ളുക എന്നത് രാജ്യത്തിെൻറ പ്രഖ്യാപിത നയമാണെന്നും അതിെൻറ അടിസ്ഥാനത്തിലാണ് സഹായ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതെന്നും കെ.എസ്. റിലീഫ് വക്താവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.