റിയാദ്: സൗദി അറേബ്യക്കും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങൾക്കും മറ്റ് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾക്കും എതിരെ ഇറാൻ നടത്തുന്ന നഗ്നമായ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തെയും സിവിലിയൻ കേന്ദ്രങ്ങളെയും സാമ്പത്തിക താൽപ്പര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ തുടർച്ചയായ നീക്കങ്ങൾ അന്താരാഷ്ട്ര കരാറുകളുടെയും അയൽപക്ക മര്യാദകളുടെയും ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ നടപടികൾ ബീജിംഗ് കരാറിനും 2026-ലെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2817-നും വിരുദ്ധമാണെന്നും സൗദി ചൂണ്ടിക്കാട്ടി.
ഇറാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രകോപനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഭാവിയിൽ ദോഷകരമായി ബാധിക്കുമെന്ന് കഴിഞ്ഞ മാർച്ച് ഒൻപതിന് പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് റിയാദിലെ ഇറാനിയൻ എംബസിയിലെ ഡിഫൻസ് അറ്റാഷെ, അസിസ്റ്റന്റ് ഡിഫൻസ് അറ്റാഷെ, മറ്റ് മൂന്ന് ഉദ്യോഗസ്ഥർ എന്നിവരെ 'അനഭിലഷണീയരായ വ്യക്തികളായി' പ്രഖ്യാപിച്ച് പുറത്താക്കാൻ സൗദി തീരുമാനിച്ചത്. ഇവർ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യ വിട്ടുപോകണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ 51-ാം വകുപ്പ് പ്രകാരം രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. ഇസ്‌ലാമിക മൂല്യങ്ങളെക്കുറിച്ച് ഇറാൻ സംസാരിക്കാറുണ്ടെങ്കിലും അവരുടെ പ്രവൃത്തികൾ അതിന് വിരുദ്ധമാണെന്നും സൗദി ഭരണകൂടം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.