പശ്ചിമേഷ്യൻ സുരക്ഷ: സൗദി അറേബ്യ ബ്രിട്ടനും ബഹ്‌റൈനുമായി ചർച്ച നടത്തി
റിയാദ്: പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രിയും ബ്രിട്ടീഷ്, ബഹ്‌റൈൻ വിദേശകാര്യ മന്ത്രിമാരും തമ്മിൽ ഫോണിൽ ചർച്ച നടത്തി.
ഞായറാഴ്ച ബ്രിട്ടീഷ് വിദേശകാര്യ, കോമൺവെൽത്ത്, വികസന കാര്യ മന്ത്രി എഡ് മിലിബാൻഡ് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഫോണിൽ വിളിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സൗഹൃദവും അവലോകനം ചെയ്ത മന്ത്രിമാർ, സംയുക്ത സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സുരക്ഷയിലും സ്ഥിരതയിലുമുള്ള അവയുടെ പ്രത്യാഘാതങ്ങളും യോഗം വിലയിരുത്തി.
കൂടാതെ, അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമുദ്ര സഞ്ചാരത്തിെൻറ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിെൻറ പ്രാധാന്യം ഇരുനേതാക്കളും എടുത്തുപറഞ്ഞു. ഇത് ആഗോള വിതരണ ശൃംഖലയെയും അന്താരാഷ്ട്ര വ്യാപാരത്തെയും സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
ഇതിനുപുറമെ, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും സൗദി വിദേശകാര്യ മന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.