സൗദിയിൽ നിയമലംഘകർക്കെതിരെ നടപടി തുടരുന്നു; ഒരാഴ്ചയ്ക്കിടെ 9,800 പേരെ നാടുകടത്തി

റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെയുള്ള സുരക്ഷാ പരിശോധനകൾ ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നടത്തിയ സംയുക്ത ഫീൽഡ് പരിശോധനകളിൽ 19,000ത്തോളം നിയമലംഘകരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. നിലവിൽ 1,050 വനിതകൾ ഉൾപ്പെടെ 23.6 ആയിരത്തിലധികം വിദേശികൾക്കെതിരെ രാജ്യത്ത് നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.കഴിഞ്ഞയാഴ്ച മാത്രം ആകെ 8,900ത്തിലധികം നിയമലംഘകരെയാണ് വിവിധ വകുപ്പുകൾ ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഇതിൽ 4,600ലധികം പേർ ഇഖാമ നിയമ ലംഘകരും, 2,800 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും, 1,495 പേർ തൊഴിൽ നിയമങ്ങൾ പാലിക്കാത്തവരുമാണ്.

ഇതോടൊപ്പം, അതിർത്തി മാർഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,158 പേരെയും സുരക്ഷാ സേന പിടികൂടി. ഇവരിൽ 61 ശതമാനം പേർ ഇത്യോപ്യൻ സ്വദേശികളും, 38 ശതമാനം പേർ യെമനികളുമാണ്. കൂടാതെ, രാജ്യത്തുനിന്ന് അനധികൃതമായി അതിർത്തി കടന്ന് പുറത്തുപോകാൻ ശ്രമിച്ച 54 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നിയമലംഘകർക്കെതിരെയുള്ള നാടുകടത്തൽ അടക്കമുള്ള തുടർനടപടികൾ മന്ത്രാലയം വേഗത്തിലാക്കിയിട്ടുണ്ട്. യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി 16,400 നിയമലംഘകരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. യാത്രാ ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കുന്നതിനായി 1,619 പേരെ മാറ്റിവെച്ചിരിക്കുകയാണ്.

നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 9,800 നിയമലംഘകരെയാണ് രാജ്യത്തുനിന്ന് നാടുകടത്തിയത്. നിയമലംഘകർക്ക് യാത്രാസൗകര്യവും ജോലിയും അഭയവും നൽകി സംരക്ഷിച്ച എട്ടുപേരും കഴിഞ്ഞയാഴ്ച പിടിയിലായിട്ടുണ്ട്. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ഒത്താശ ചെയ്യുകയോ, അവർക്ക് താമസ-ഗതാഗത സൗകര്യങ്ങൾ ഒരുക്കുകയോ, ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ഓർമിപ്പിച്ചു. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം. ഇതിനുപുറമെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലവും കണ്ടുകെട്ടുകയും നിയമലംഘകരുടെ പേരുവിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യും.

ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതും റിമാൻഡ് അർഹിക്കുന്നതുമായ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ ഉടനടി അധികൃതരെ അറിയിക്കേണ്ടതാണ്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും വിളിച്ച് വിവരങ്ങൾ കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

Tags:    
News Summary - Saudi Arabia continues to crack down on lawbreakers; 9,800 people deported in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.