റിയാദ്: വിദേശികൾക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്ന പുതിയ നിയമത്തിന് കീഴിൽ, വസ്തുവകകൾ വാങ്ങാൻ അനുമതിയുള്ള ഭൂമിശാസ്ത്രപരമായ മേഖലകൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും റിയൽ എസ്റ്റേറ്റ് വിപണിയുടെ കാര്യക്ഷമത ഉയർത്തുന്നതിനുമായാണ് ഈ ചരിത്രപരമായ നീക്കം.
'സൗദി വിഷൻ 2030' പദ്ധതിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന പുതിയ നിയമപ്രകാരമുള്ള ഇടപാടുകൾക്കായി 'സൗദി റിയൽ എസ്റ്റേറ്റ്' എന്ന പേരിൽ പ്രത്യേക ഔദ്യോഗിക പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്. പുതിയ നിയമത്തിെൻറ നിർവ്വഹണ ചട്ടങ്ങളും ഭൂമിശാസ്ത്രപരമായ അതിരുകൾ വ്യക്തമാക്കുന്ന രേഖയും നിയമം പ്രാബല്യത്തിൽ വന്ന് 180 ദിവസത്തിനകം ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
സൗദിയിലെ ഭൂരിഭാഗം ഗവർണറേറ്റുകളും നഗരങ്ങളും പുതിയ നിയമത്തിെൻറ പരിധിയിൽ വരുന്നുണ്ട്. ആഗോള ശ്രദ്ധയാകർഷിച്ച മെഗാ പ്രോജക്ടുകളായ നിയോം, അമാല, റെഡ് സീ പ്രോജക്ട് എന്നിവ വിദേശികൾക്ക് വസ്തു വാങ്ങാൻ അനുമതിയുള്ള പ്രധാന മേഖലകളാണ്. ഇതിനുപുറമെ ജിസാൻ പ്രത്യേക സാമ്പത്തിക മേഖല, റാസ് അൽ-ഖൈർ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നീ പ്രമുഖ സാമ്പത്തിക മേഖലകളിലും വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ അനുമതിയുണ്ടാകും.
രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ വൻകിട വികസന പദ്ധതി പ്രദേശങ്ങളിലാണ് ഉടമസ്ഥാവകാശം പ്രധാനമായും അനുവദിച്ചിട്ടുള്ളത്. തലസ്ഥാന നഗരമായ റിയാദിൽ ഖിദ്ദിയ, ന്യൂ മുറബ്ബ, സ്പോർട്സ് ബുലവാർഡ്, ആർട്ട് ഡിസ്ട്രിക്റ്റ്, ദറഇയ ഗേറ്റ്, കിങ് സൽമാൻ പാർക്ക്, സെദ്ര, കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്, കിങ് സൽമാൻ ഇൻറർനാഷണൽ എയർപോർട്ട്, ട്രാൻസിറ്റ്-ഓറിയൻറഡ് ഡെവലപ്‌മെൻറ് സൈറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജിദ്ദയിൽ അപ്ടൗൺ, അൽ അരൂസ്, ഡൗൺടൗൺ ജിദ്ദ എന്നിവയ്‌ക്കൊപ്പം മറ്റ് 55 വികസന മേഖലകളിലും അനുമതി നൽകിയിട്ടുണ്ട്. ചരിത്ര നഗരമായ അൽഉലയിൽ നിശ്ചയിക്കപ്പെട്ട 17 വികസന മേഖലകളിലാണ് വിദേശികൾക്ക് നിക്ഷേപാവസരമുള്ളത്.
തീർത്ഥാടന നഗരങ്ങളായ മക്കയിലും മദീനയിലും വിദേശികൾക്കായി വിപുലമായ മേഖലകൾ തുറന്നുനൽകിയിട്ടുണ്ട്. മക്കയിൽ മക്ക ടവേഴ്‌സ്, അൽ മനാർ, അജ്‌യാദ് ടവർ, കിങ് സൽമാൻ ഗേറ്റ്, തിലാൽ വില്ലേജ്, ജബൽ ഒമർ, താഖിർ മക്ക, സുദൂ ഫ്രണ്ട്, മസാർ സ്ട്രീറ്റ് എന്നിവയോടൊപ്പം മറ്റ് മൂന്ന് മേഖലകൾ കൂടി ഈ പട്ടികയിലുണ്ട്. മദീനയിൽ അൽ ഗുറ, അൽ മഹ്വ, ദാർ അൽ ഹിജ്‌റ, ഡൗൺടൗൺ മദീന, ദിയാർ അൽ മുഖർ, റുആ അൽ സമദീന, നോളഡ്ജ് ഇക്കണോമിക് സിറ്റി, മിഷ്‌റഫ് എന്നിവയും മറ്റ് രണ്ട് മേഖലകളും ഇതിെൻറ പരിധിയിൽ വരും.
നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി സൗദി അറേബ്യയിലെ 13 പ്രധാന പ്രവിശ്യകളിലെ പ്രത്യേക നഗര-ഗ്രാമ പരിധികളിലും വിദേശികൾക്ക് വസ്തുവകകൾ സ്വന്തമാക്കാവുന്നതാണ്. റിയാദ്, മക്ക, മദീന, ഖസീം, കിഴക്കൻ പ്രവിശ്യ, അസീർ, തബൂക്ക്, ഹാഇൽ, വടക്കൻ അതിർത്തി പ്രവിശ്യ, ജിസാൻ, നജ്റാൻ, അൽ ബാഹ, അൽ ജൗഫ് എന്നിവയാണ് വിദേശ നിക്ഷേപത്തിനായി തുറന്നുനൽകിയിട്ടുള്ള ആ 13 പ്രവിശ്യകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.