റിയാദ്: നിലവിലെ പ്രത്യേക സാഹചര്യങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകളുടെ റദ്ദാക്കൽ കാലാവധി സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) നീട്ടി. അമ്മാൻ, കുവൈത്ത്, അബുദാബി, ദുബൈ, ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ളതും അങ്ങോട്ടുള്ളതുമായ സർവിസുകൾ ഞായറാഴ്ച (മാർച്ച് എട്ട്) യു.ടി.സി സമയം 23.59 വരെ നിർത്തിവെച്ചതായി വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൂടാതെ, മോസ്കോ, പെഷവാർ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ ഞായറാഴ്ച (മാർച്ച് 15) വരെ റദ്ദാക്കിയതായും എയർലൈൻസ് അറിയിച്ചു. സാഹചര്യം വിലയിരുത്തിയ ശേഷം ഘട്ടം ഘട്ടമായി സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കും. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയും സുരക്ഷിതത്വവും പരിഗണിച്ചായിരിക്കും പ്രവർത്തനപരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും ഇതു സംബന്ധിച്ച അപ്‌ഡേറ്റുകൾ ഉടൻ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.
യാത്രക്കാരുടെ ബുക്കിങ് സമയത്ത് നൽകിയിട്ടുള്ള വിവരങ്ങൾ വഴി മാറ്റങ്ങൾ അറിയിക്കുന്നുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനങ്ങളുടെ നിലവിലെ അവസ്ഥ പരിശോധിക്കണമെന്ന് സൗദിയ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.