റീഗൻ കന്നുസാമി മെഡലുമായി
ജുബൈൽ: റിയാദിൽ നടന്ന പ്രശസ്തമായ ‘കിങ്ഡം ചാമ്പ്യൻഷിപ് 2026’ അന്താരാഷ്ട്ര ബോഡി ബിൽഡിങ് മത്സരത്തിൽ സ്വർണ മെഡലും ‘കിങ്ഡം ചാമ്പ്യൻ’ പട്ടവും നേടി തമിഴ്‌നാട് സ്വദേശി റീഗൻ കന്നുസാമി തിളക്കമാർന്ന നേട്ടം കരസ്ഥമാക്കി. 172 സെൻറിമീറ്റർ വിഭാഗത്തിലാണ് റീഗൻ ഈ ചരിത്ര വിജയം സ്വന്തമാക്കിയത്. നിലവിൽ ജുബൈലിൽ എൽ ആൻഡ് ടി ടെക്‌നോളജി സർവിസസ് മുഖേന സാബിക്കിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയാണ് അദ്ദേഹം.
തഞ്ചാവൂർ പട്ടുകോട്ടൈ താലൂക്കിലെ സെമ്പല്ലൂർ സ്വദേശികളായ കന്നുസാമി-തവമണി ദമ്പതികളുടെ മകനായ റീഗൻ, കഠിനമായ പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ നിലയിലെത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളോട് പൊരുതിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കായികതാരം സൗദി അറേബ്യയിൽ ഇത്തരമൊരു അന്താരാഷ്ട്ര പുരസ്കാരം നേടുന്നത് ശ്രദ്ധേയമാണ്.
ബാല്യം മുതൽ ഫിറ്റ്‌നസിൽ താൽപര്യമുണ്ടായിരുന്ന റീഗൻ, 2020-2022 കാലയളവിൽ അഞ്ച് തവണ മിസ്റ്റർ തമിഴ്‌നാട് പട്ടവും, ദക്ഷിണേന്ത്യൻ തലത്തിൽ രണ്ടാംസ്ഥാനവും നേടിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രയാസങ്ങൾ കാരണം കായികരംഗത്തുനിന്ന് താത്കാലികമായി മാറിനിൽക്കേണ്ടി വന്നു. തുടർന്ന് പ്രവാസിയായെങ്കിലും ജോലിക്കിടയിലെ വീഴ്ചയെത്തുടർന്ന് നട്ടെല്ലിന് പരിക്കേറ്റത് തിരിച്ചടിയായി. രണ്ടു വർഷത്തേക്ക് വ്യായാമം ചെയ്യരുതെന്ന ഡോക്ടർമാരുടെ നിർദേശം മറികടന്ന്, അസാമാന്യമായ ഇച്ഛാശക്തിയോടെ 2025-ൽ അദ്ദേഹം വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തി.
ഇതിനുമുമ്പ് ജിദ്ദയിൽ സൗദി ബോഡിബിൽഡിങ് ആൻഡ് ഫിറ്റ്‌നസ് ഫെഡറേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ‘ബോൺ വിന്നർ’ സ്വർണവും, റിയാദിലെ വാവൻ ക്ലാസിക്കിൽ രണ്ടാംസ്ഥാനവും അദ്ദേഹം നേടിയിരുന്നു. ദിവസവും മൂന്നര മണിക്കൂറോളം നീളുന്ന കഠിനമായ പരിശീലനവും കൃത്യമായ ഭക്ഷണക്രമവുമാണ് റീഗന്റെ വിജയരഹസ്യം.
മിസ്റ്റർ ഏഷ്യ, മിസ്റ്റർ യൂണിവേഴ്‌സ്, മിസ്റ്റർ വേൾഡ് തുടങ്ങിയ ലോകോത്തര വേദികളിൽ ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും പതാക ഉയർത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പരിശീലകരായ ഹസൻ, മുൻദർ എന്നിവർക്കും ജുബൈൽ ഇൻറർനാഷനൽ ചാമ്പ്യൻസ് സ്പോർട്സ് അക്കാദമി സി.ഇ.ഒ അലിക്കും എല്ലാ പിന്തുണയും നൽകുന്ന ഭാര്യ ഐശ്വര്യക്കും അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.